(www.kl14onlinenews.com)
(05-NOV-2023)
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. സ്ഥിതി കണക്കിലെടുത്ത് എല്ലാ പ്രൈമറി സ്‌കൂളുകളും നവംബര്‍ 10 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. 6-12 ഗ്രേഡുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അതിഷി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകളും നവംബര്‍ 2 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മലിനീകരണ തോത് മോശമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അറിയിച്ചത്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'ഗുരുതരമായ' വിഭാഗത്തിലേക്ക് താഴ്ന്നു. ഞായറാഴ്ച രാവിലെ 7 മണിക്ക് മൊത്തം വായു ഗുണനിലവാര സൂചിക (AQI) 460 രേഖപ്പെടുത്തി. ഡല്‍ഹിയിലെ ശരാശരി എക്യുഐ ശനിയാഴ്ച 415 ആയിരുന്നു. ദേശീയ തലസ്ഥാന മേഖലയുടെ (എന്‍സിആര്‍) ഭാഗമായ ഡല്‍ഹിയുടെ അയല്‍ നഗരങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും മലിനീകരണതോത് ഉയര്‍ന്ന നിലയിലാണ്.
മലിനീകരണത്തിന് കാരണമാകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക, അത്തരം വാഹനങ്ങള്‍ ഡല്‍ഹിക്കുള്ളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കുക, ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക,മാലിന്യം കത്തിക്കുന്നത് തടയുക എന്നിവ അടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
'ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കണം... ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബിജെപി അധികാരത്തിലിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹിയിലും എന്‍സിആറിലും ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. ..,' റായ് കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിലെ മലിനീകരണത്തിന് അയൽ സംസ്ഥാനങ്ങളും കാരണമാണെന്ന് റായ് പറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ പ്രതിപക്ഷ നേതാക്കളും കേന്ദ്രവും അടിയന്തര യോഗങ്ങൾ നടത്തണം. ഡൽഹി രൂക്ഷമായ മലിനീകരണം നേരിടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എവിടെയെന്നും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലേയെന്നും റായ് ചോദിച്ചു. ഡൽഹിയിൽ പുകമഞ്ഞ് ഉണ്ട്, സ്ഥിതിഗതികൾ നേരിടാൻ സർക്കാർ ഇതിനകം നടപടികൾ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്തെ അപകടകരമായ വായു മലിനീകരണം തടയുന്നതിനുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) ഘട്ടം III കേന്ദ്രം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, പാറ പൊട്ടിക്കല്‍ എന്നിവയ്ക്കുള്ള നിരോധനവും ഡല്‍ഹി, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ BS III പെട്രോള്‍, BS IV ഡീസല്‍ ഫോര്‍ വീലറുകള്‍ ഓടിക്കുന്നതിലുള്ള നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ ചെറുക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ പ്രധാന റോഡുകളിലെ മരങ്ങളിലും കുറ്റിച്ചെടികളിലും വെള്ളം തളിക്കാന്‍ 18,000 വാട്ടര്‍ ടാങ്കറുകളോ ട്രോളികളോ വിന്യസിച്ചിട്ടുണ്ട്.
പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ വായു നിലവാര സൂചിക 'മികച്ചത്' എന്നാണ് കണക്കാക്കുക. 51നും 100നും ഇടയിലാണെങ്കിൽ 'തൃപ്തികരം', 101നും 200നും ഇടയിൽ ' ഇടത്തരം', 201നും 300നും ഇടയിൽ 'മോശം', 301നും 400നും ഇടയിൽ 'വളരെ മോശം', 401നും 500നുമിടയിൽ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുക.
إرسال تعليق