ആറാം ഏകദിന ലോക കിരീടവും `സഞ്ചിയിലാക്കി´കങ്കാരുക്കൾ: പടിക്കൽ കലമുടച്ച് ഇന്ത്യ

(www.kl14onlinenews.com)
(20-NOV-2023)

ആറാം ഏകദിന ലോക കിരീടവും `സഞ്ചിയിലാക്കി´കങ്കാരുക്കൾ: പടിക്കൽ കലമുടച്ച് ഇന്ത്യ

അഹമ്മദാബാദ്:
ഇന്ത്യന്‍ മോഹങ്ങളെ തല്ലിക്കെടുത്തി ലോക രാജാക്കൻമാരായി ഓസ്ട്രേലിയ (Australia). ആറാം ലോകകിരീടത്തില്‍ (Cricket World Cup) ഓസീസ് മുത്തമിട്ടപ്പോൾ സ്വന്തം മെെതാനത്തിൽ തോൽവിയേറ്റു വാങ്ങി നിരാശരായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തി തങ്ങളുടെ ആറാം ഏകദിന ലോകകപ്പ് നേടിയത്. തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഫെെനലിലെത്തിയ ഇന്ത്യക്കായിരുന്നു ടൂർണമെൻ്റിൽ കപ്പ് സ്വന്തമാക്കാൻ ഏറ്റവും കൂടതൽ സാധ്യത കൽപ്പിച്ചിരുന്നത്. പക്ഷേ ട്രാവിസ് ഹെഡിൻ്റെ സെഞ്ച്വറിയോടെ ഇന്ത്യയുടെ മോഹങ്ങൾ ഓസ്‌ട്രേലിയ തല്ലിക്കെടുത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യൻ ടീം 241 റൺസ് എന്ന ചെറിയ വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങളും കളി കാണുവാനുണ്ടായിരുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, അനുഷ്‌ക ശർമ്മ തുടങ്ങി നിരവധി താരങ്ങൾ സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഒടുവിൽ ഏവർക്കും നിരാശ സമ്മാനിച്ചുകൊണ്ട് ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. 2003 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കംഗാരു ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ടോസ് നേടിയിരുന്നെങ്കിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുമായിരുന്നെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീം തകർച്ചയോടെയാണ് തുടങ്ങിയത്. 30 റൺസിനിടെ ശുഭ്മാൻ ഗില്ലിൻ്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി.

സ്‌കോർ 76ൽ എത്തിയപ്പോൾ രോഹിത് ശർമ്മ പുറത്തായി. തുടർന്ന് വിരാട് കോഹ്‌ലിയും കെഎൽ രാഹുലും അർധസെഞ്ചുറി നേടി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും റൺ റേറ്റ് വളരെ കുറഞ്ഞു. ഇതോടെ ബാറ്റ്സ്മാൻമാർ സമ്മർദ്ദത്തിലാകുകയും വിക്കറ്റുകൾ തുടരെത്തുടരെ നഷ്ടമാവുകയും ചെയ്തു. 50 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു.

241 റൺസ് വിജയലക്ഷ്യവുമായി ഗ്രൗണ്ടിൽ ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യൻ ബൗളർമാർ മൂന്ന് പ്രഹരങ്ങൾ നൽകി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. തൻ്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഷമി ഡേവിഡ് വാർണറെ പുറത്താക്കി. അതിനു ശേഷം ജസ്പ്രീത് ബുംറ മിച്ചൽ മാർഷിനെയും സ്റ്റീവ് സ്മിത്തിനെയും ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതോടെ ഓസ്‌ട്രേലിയക്ക് 47 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി.

ഈ സമയത്താണ് ട്രാവിസ് ഹെഡ്, മാർനസ് ലബുഷാഗ്നെയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഏറ്റെടുത്ത് ഇന്ത്യൻ ടീമിൽ നിന്ന് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 192 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 120 പന്തിൽ 137 റൺസിൻ്റെ സെഞ്ചുറി ഇന്നിങ്‌സാണ് ഹെഡിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. മാർനസ് ലബുഷാഗ്‌നെ പുറത്താകാതെ 58 റൺസെടുത്തു. ഒടുവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മത്സരവും തങ്ങളുടെ ആറാം ഏകദിന ലോക കിരീടവും സ്വന്തമാക്കുകയായിരുന്നു.

Post a Comment

Previous Post Next Post