കൂടുതൽപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും, ജില്ലയിലെ ടൂറിസം പദ്ധതികള്‍ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

(www.kl14onlinenews.com)
(20-NOV-2023)

കൂടുതൽപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും, ജില്ലയിലെ ടൂറിസം പദ്ധതികള്‍ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി
കാസർകോട്: ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിച്ചാണ് നവകേരള സദസ്സിന്റെ രണ്ടാംദിനം മുഖ്യമന്ത്രിയുടെ പരിപാടികൾ തുടങ്ങിയത്. പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രിക്കൊപ്പം ചിന്മയാനന്ദ മിഷൻ കേരള റീജനൽ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയം അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു ബേബി, കേരള മുസ്‌ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി.കെ.ജയശ്രീ, എൻ.എ.അബൂബക്കർ ഹാജി, ചീഫ് സെക്രട്ടറി വി.വേണു തുടങ്ങിയവർ ഉണ്ടായിരുന്നു. ‌അതിഥികളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ജില്ലയിൽ വിനോദ സഞ്ചാര മേഖലയിലെ പദ്ധതികൾ മെച്ചപ്പെടുത്താൻ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ പുറത്തുപോകുന്നത് മിക്ക സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നമാണ്. ആധുനിക കോഴ്സുകളും മെച്ചപ്പെട്ട സൗകര്യവും ഉറപ്പാക്കിയാൽ കുട്ടികൾ ഇവിടെത്തന്നെ പഠിക്കും.

എച്ച്എഎല്ലിനായി ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് ആഗ്രഹം. ജില്ലയിൽ സ്പോർട്സ് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നം പരിഹരിക്കും– മുഖ്യമന്ത്രി പറഞ്ഞു.

∙ കൃഷി, തദ്ദേശ, സഹകരണ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം സാധ്യമാക്കിയാൽ വലിയ മാറ്റങ്ങൾ സാധ്യമാകും എന്ന് മുൻ കലക്ടർ പി.കെ.ജയശ്രീ പറഞ്ഞു. കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പഹരിക്കാക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.
∙ ഭരണകർത്താക്കൾ പൊതു ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്ന് അവരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്ന‌ത് വലിയ ചുവടുവയ്പാണെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി
∙ വേദനിക്കുന്നവരെയും പാർശ്വവൽകരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാൻ മന്ത്രിമാർക്ക് സാധിക്കട്ടെയെന്നു ഫാ.ബേബി മാത്യു പറഞ്ഞു.
∙ സ്വാശ്രയ കോളജുകളടക്കം വിദ്യാലയങ്ങൾക്ക് അംഗീകാരം വേണമെന്ന് പള്ളങ്കോട് അബ്ദുൽഖാദർ മദനി പറഞ്ഞു.
∙ വിദ്യാനഗർമുതൽ - നായന്മാർമൂലവരെയുള്ള സ്കൂൾ കോളജ് വിദ്യാർഥികൾക്കായി വീതി കൂടിയ സർവീസ് റോഡുകളും ഫ്ലൈ ഓവറുകളും ആവശ്യമാണെന്ന് എൻ.എ അബൂബക്കർ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post