ആലുവ പീഡനക്കേസ്; പ്രതി അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷാവിധി പിന്നീട്:16 കുറ്റങ്ങളും തെളിഞ്ഞു

(www.kl14onlinenews.com)
(04-NOV-2023)

ആലുവ പീഡനക്കേസ്; പ്രതി അസഫാക് ആലം കുറ്റക്കാരന്‍; ശിക്ഷാവിധി പിന്നീട്:16 കുറ്റങ്ങളും തെളിഞ്ഞു
കൊച്ചി :ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ.ശിക്ഷാ വിധി വ്യാഴാഴ്ച പുറപ്പെടുവിക്കും. പ്രതിക്കെതിരായ 16 കുറ്റങ്ങളും തെളിഞ്ഞു.t പ്രതിയ്ക്ക് യാതൊരു വിധ മാനസിക പ്രശ്നങ്ങളുമില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ബിഹാര്‍ സ്വദേശി അസഫാക് ആലം പ്രതിയായ കേസില്‍ വെറും 26 ദിവസം കൊണ്ടാണ് എറണാകുളം പോക്‌സോ കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 28ന് ആയിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്.

അസഫാക്കിനെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ അടക്കം 16 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായത്. ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതി ബീഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നല്‍കിയത്.

പ്രതിയുടെ ഉദ്ദേശ്യം ബലാത്സംഗമായിരുന്നു എന്നും അതിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കുഞ്ഞിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.

അഞ്ചുവയസുകാരിയെ പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. എന്നാൽ പീഡനം പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് സ്ഥിരീകരിച്ചത്.

അന്വഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പതിനെട്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തെ മാലിന്യക്കൂനയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെ ക്രൂര കൊലപാതകം പ്രതി പൊലീസിനോട് വിവരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രതിയെ തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രദേശത്ത് ജനങ്ങള്‍ സംഘടിച്ച് അക്രമാസക്തരായതും വാര്‍ത്തയായിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അത് മകളെ നഷ്ടപ്പെട്ട തനിക്കും കുടുംബത്തിനും കാണണമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. തൻ്റെ മകൾ ഇപ്പോൾ കേരളത്തിൻ്റെ കൂടി മകളാണ്. തൻ്റെ മകളെ കൊലപ്പെടുത്തിയ നരാധമന് വധശിക്ഷ ലഭിച്ചാൽ മാത്രമേ കേരളത്തിന് സന്തോഷമാകൂ. സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. എനിക്ക് ആരോടും പരാതിയില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ ഇനി നാട്ടിലേയ്ക്ക് തിരികെ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post