എന്തുകൊണ്ട് ഏഴുമാസം മാധ്യമങ്ങളെ കണ്ടില്ല? വിശദീകരണവുമായി മുഖ്യമന്ത്രി

(www.kl14onlinenews.com)
(19-Sep-2023)

എന്തുകൊണ്ട് ഏഴുമാസം മാധ്യമങ്ങളെ കണ്ടില്ല? വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:ഏഴു മാസം വാർത്താ സമ്മേളനം നടത്താത്തതിന്റെ കാരണങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ചോദിച്ചു.
‘ വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. എല്ലാക്കാലത്തും നിങ്ങൾക്ക് അതറിയാമല്ലോ. ആവശ്യമുള്ളപ്പോൾ നിങ്ങളെ കാണാറുണ്ട്’–മുഖ്യമന്ത്രി പറഞ്ഞു.

‘ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായി. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ല. വാർത്താ സമ്മേളനം നടത്താത്തതിൽ ഒരു അസ്വഭാവികതയുമില്ല–മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ മുഖ്യമന്ത്രി തള്ളി. എൽഡിഎഫിൽ പുനഃസംഘടന ചർച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.

Post a Comment

Previous Post Next Post