സെെനികൻ ഷെെനിൻ്റെ അതിബുദ്ധിയെ പൊലീസ് പൊളിച്ചത് ഇങ്ങനെ

(www.kl14onlinenews.com)
(26-Sep-2023)

സെെനികൻ ഷെെനിൻ്റെ അതിബുദ്ധിയെ പൊലീസ് പൊളിച്ചത് ഇങ്ങനെ

കൊല്ലത്ത് സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകി നാടിനെ കബളിപ്പിച്ചത്. സംഭവത്തിൽ സൈനികനെയും സുഹൃത്ത് ജോഷിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രശസ്‌തനാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് ജോഷി പൊലീസിന് മൊഴി നൽകിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്‌ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിൻ്റും ബ്രഷും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

തുടക്കം മുതൽ തന്നെ സൈനികനായ ഷൈൻ കുമാറിൻ്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്നു എന്നു പറയുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മൽപ്പിടുത്തം നടന്നതിൻ്റെ യാതൊരു ലക്ഷണങ്ങളും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. പെയിൻ്റോ മഷിയോ അങ്ങനെയുള്ള ഒരു വസ്തുക്കളും അവിടെ ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. താൻ ജോഷിയുടെ വീട്ടിൽ പോയിരുന്നു എന്നും അവിടെ പണം നൽകി മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിച്ച് തൻ്റെ ടീഷർട്ട് വലിച്ചു കീറി പിറകിൽ പിഎഫ്ഐ എന്ന് എഴുതുകയായിരുന്നു എന്നുമാണ് ഷൈൻ കുമാർ നേരത്തെ പറഞ്ഞിരുന്നത്. ഷെെൻ കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോഷിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഭവത്തിൻ്റെ പിന്നിലെ കള്ളത്തരം പുറത്തായതും.

കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ഷൈൻകുമാർ നിർവ്വഹിച്ച് ആസൂത്രണം ചെയ്ത നാടകമായിരുന്നു സൈനികൻ്റെ പുറത്ത് പിഎഫ്ഐ എന്ന് എഴുതിയ കഥയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഷെെൻ കുമാറിനെയും ജോഷിയെയും കസ്റ്റഡിയിലെടുത്ത് റൂറൽ എസ്︋പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

സംഭവം നടന്ന ദിവസം രാത്രി 11 മണിയോടെ ഷൈൻകുമാർ സംഭവസ്ഥലത്ത് എത്തി. തുടർന്ന് ജോഷിയെ ഫോണിൽ വിളിച്ച് അവിടേക്ക് വരാൻ പറഞ്ഞു. ജോഷി അവിടെ എത്തിയപ്പോൾ കാണുന്നത് കയ്യും കാലും ബന്ധിപ്പിക്കാനുള്ള സിലോ ടേപ്പും പുറത്ത് എഴുതാനുള്ള പെയിൻ്റും ബ്രഷുമായി ഷൈൻകുമാർ കാത്തിരിക്കുന്നതാണ്. തുടർന്ന് തൻ്റെ കൈകൾ ബന്ധിപ്പിക്കാൻ ഷൈൻകുമാർ ജോഷിയോട് ആവശ്യപ്പെട്ടു. ജോഷി കാലും കയ്യും കെട്ടി. അതിനു പിന്നാലെ തന്നെ മർദ്ദിക്കാൻ ജോഷിയോട് ഷൈൻ കുമാർ ആവശ്യപ്പെട്ടു എങ്കിലും താൻ മദ്യലഹരിയിൽ ആണെന്നും തനിക്ക് മർദ്ദിക്കാൻ കഴിയില്ലെന്നും ജോഷി പറയുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു ബ്ലേഡ് എടുത്ത് ജോഷിയുടെ കയ്യിൽ കൊടുത്തശേഷം തൻ്റെ ഷർട്ട് കീറാൻ ഷെെൻ പറഞ്ഞു. ജോഷി ഷൈൻ പറഞ്ഞത് പ്രകാരം ഷർട്ട് കീറി. അതിനുശേഷം പച്ച പെയിൻ്റ് കൊണ്ട് അവിടെ പിഎഫ്ഐ എന്ന് എഴുതാൻ ആവശ്യപ്പെടുകയും ഷെെൻ അങ്ങനെ ചെയ്യുകയുമായിരുന്നു. പക്ഷേ ജോഷി കേട്ടത് ഡിഎഫ്ഐ എന്നായിരുന്നു. മദ്യലഹരിയിൽ ആയതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് ജോഷി പറയുന്നത്. ജോഷി ആദ്യം എഴുതിയതും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് ഷെെൻ കുമാർ പറഞ്ഞതനുസരിച്ച് ഡിഎഫ്ഐ എന്നുള്ളത് മാറ്റി പിഎഫ്ഐ എന്നാക്കുകയായിരുന്നു. തുടർന്ന് ഷംകുമാർ പറഞ്ഞത് പ്രകാരം ജോഷി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.

ജോഷി വീട്ടിലേക്ക് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തായ അഖിലിനെ വിളിച്ചുവരുത്തി ഷൈൻകുമാർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്കും പോവുകയായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഷൈൻ കുമാറിൻ്റെ ദേഹത്ത് മർദ്ദനമേറ്റത്തിൻ്റെ പാടുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല എടുത്ത എക്സ്റേയിൽ അസ്ഥികൾക്ക് പൊട്ടലോ ചതവോ ഇല്ലെന്നും വ്യക്തമായിരുന്നു. അപ്പോൾ തന്നെ ഇതൊരു നാടകമാണെന്ന് വിലയിരുത്തൽ പൊലീസിന് കെെവരികയും ചെയ്തു.

പൊലീസ് കേസ് എടുത്തെങ്കിലും ഷൈൻ കുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 11 മണിവരെ എസ്︋പിയുടെ നേതൃത്വത്തിൽ ഷൈൻ കുമാറിനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ഇതേ സമയത്ത് തന്നെ ജോഷിയേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഷെെൻ കുമാറിൻ്റെയും ജോഷിയുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെ പൊലീസ് നാടകമാണെന്ന് ഉറപ്പിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ജോഷിയുടെയും ഷൈൻ കുമാറിൻ്റെയും ലൊക്കേഷൻ ഒരേ സ്ഥലത്ത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വർഗീയ കലാപം വരെ ഉണ്ടാകുമായിരുന്ന ഒരു പ്രശ്നത്തിന് സമാപനമുണ്ടായതും.

സംഭവത്തെക്കുറിച്ച് ജോഷിയുടെ മൊഴി ഇങ്ങനെ..

പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്. അതുകൊണ്ട് ഞാൻ അങ്ങനെ എഴുതി. അതുകഴിഞ്ഞ് എന്താണ് എഴുതിയതെന്നു ചോദിച്ചു. ഡിഎഫ്ഐ എന്നു പറഞ്ഞപ്പോൾ, അങ്ങനെയല്ല, ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു. അങ്ങനെ ഞാൻ രണ്ടാമത് പി എന്ന് എഴുതി. പിന്നീട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചു.

അതിനു മുൻപ് എന്റെ അടുത്തു വന്ന് ഒന്ന് ഇടിക്കാൻ പറഞ്ഞു. ആ അവസ്ഥയിൽ എനിക്ക് ഇടിക്കാനാകുമായിരുന്നില്ല. ഞാൻ നല്ലതുപോലെ കഴിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇടിച്ചില്ല. എന്നെക്കൊണ്ടു പറ്റില്ലെന്നു തന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ നിലത്തു കിടക്കാം, ഒന്നു വലിച്ചിഴയ്ക്കാൻ പറഞ്ഞു. അതും പറഞ്ഞ് ഷൈൻ നിലത്തു കിടന്നു. അയാൾക്ക് നല്ല ഭാരമുണ്ടായിരുന്നു. പിന്നെ എനിക്ക് അങ്ങനെ വലിച്ചിഴയ്ക്കാവുന്ന അവസ്ഥയുമല്ലായിരുന്നു. അതും നടന്നില്ല.

അങ്ങനെ അവൻ സ്വയം വായിൽ ടേപ്പ് ഒട്ടിച്ചു. അതുകഴിഞ്ഞ് കയ്യിൽ ടേപ്പ് ഒട്ടിച്ചുകൊടുക്കാൻ പറഞ്ഞു. അതുകഴിഞ്ഞ് എന്നെ പറഞ്ഞുവിട്ടു. ഇനി കുഴപ്പമില്ല, ബാക്കി നോക്കിക്കോളാമെന്നും പറഞ്ഞു. ജോലിപരമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെന്ന് കരുതിയായിരിക്കാം അങ്ങനെ ചെയ്തത്.’ – ജോഷി പറഞ്ഞു.

പരാതി ഇങ്ങനെ..

കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികൻ സ്റ്റേഷനിൽ എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കു പ്രഥമ ചികിത്സ നൽകി വിട്ടയച്ചിരുന്നു. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ഇന്നലെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കടം വാങ്ങിയ പണം സുഹൃത്തിനു നൽകാനായി രാത്രി ബൈക്കിൽ പോകുമ്പോൾ റോഡിൽ വിജനമായ സ്ഥലത്തു ചിലർ നിൽക്കുന്നത് കണ്ടു. എന്താണെന്നു ചോദിച്ചു. ആരോ വീണു കിടക്കുകയാണെന്നും ഇറങ്ങി പരിചയമുണ്ടോയെന്നു നോക്കാനും അവർ പറഞ്ഞു. സംഘത്തിൽ നാലു പേർ ഉണ്ടായിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങിയ ഷൈനിനെ ഒരാൾ ചവിട്ടി വീഴ്ത്തിയെന്നും തുടർന്ന് മറ്റുള്ളവർ ചേർന്ന് മർദിക്കുകയും ബ്ലേഡ് കൊണ്ടു ഷർട്ട് കീറി പുറത്ത് പിഎഫ്ഐ എന്ന് എഴുതിയെന്നുമായിരുന്നു പരാതി. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, കടയ്ക്കൽ ഇൻസ്പെക്ടർ പി.വി.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തമായ വിവരം ലഭ്യമാകുവെന്നായിരുന്നു പൊലീസ് ഭാഷ്യം.

അതേസമയം, ഷൈനിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഉൗർജിത അന്വേഷണം വേണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിലും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്, സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.

Post a Comment

Previous Post Next Post