മല്ലു ട്രാവലര്‍ വിദേശത്ത്; ലുക്ക് ഔട്ട് സര്‍ക്കുലറുമായി പൊലീസ്; പീഡനക്കേസില്‍ ഇനി ചോദ്യം ചെയ്യല്‍

(www.kl14onlinenews.com)
(25-Sep-2023)

മല്ലു ട്രാവലര്‍ വിദേശത്ത്; ലുക്ക് ഔട്ട് സര്‍ക്കുലറുമായി പൊലീസ്; പീഡനക്കേസില്‍ ഇനി ചോദ്യം ചെയ്യല്‍
കൊച്ചി :
ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗ്ഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഷക്കീര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. നേരത്തെ പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷക്കീറിനെതിരായ നീക്കം.

സെപ്റ്റംബര്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് 29കാരിയേയും പ്രതിശ്രുത വരനേയും ഷക്കീര്‍ വിളിച്ചുവരുത്തി. എന്നാല്‍ പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നിലവില്‍ യുവതി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി.അതേസമയം താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു. യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് കൈമാറുയത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഓണ്‍ലൈന്‍ പ്രൊമോഷന് സഹായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രണ്ട് തവണ കണ്ടിട്ടുണ്ടെന്നും ഷക്കീര്‍ വ്യക്തമാക്കി.

അതേസമയം പരാതിയില്‍ പറയുന്ന ദിവസം ഇരു കൂട്ടരും ഒരേ ടവര്‍ ലൊക്കേഷനിലാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഷക്കീര്‍ താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم