നിപ സംശയം; പരിശോധനാ ഫലം വൈകിട്ട്, അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി 2023

(www.kl14onlinenews.com)
(12-Sep-2023)

നിപ സംശയം; പരിശോധനാ ഫലം വൈകിട്ട്, അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി


കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ട സംഭവത്തില്‍ നിപ സംശയിക്കുന്നതിനാല്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗികളുമായി ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണ്. നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. നിപ സ്ഥിരീകരിക്കാനാകുന്നത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു.

നിപ ആകാമെന്ന സംശയം മാത്രമാണ് ഇപ്പോഴുള്ളത്. നിപ ആണെങ്കില്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്യും. പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി ധാരാളം ആളുകളാണ് എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ അടക്കം മുഴുവന്‍ ഹെല്‍ത്ത് സംവിധാനവും അലര്‍ട്ട് ആയിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തില്‍പ്പെട്ടവരെ റിസ്‌ക് അനുസരിച്ച് വേര്‍തിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവര്‍, പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ തുടങ്ങിയ രീതിയില്‍ കാറ്റഗറൈസ് ചെയ്യാനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. നിപ ആകാതിരിക്കട്ടെ എന്നാണ് ഈ നിമിഷത്തിലും പ്രതീക്ഷിക്കുന്നത്. നിപ ആണെങ്കില്‍ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അഞ്ചുപേരുടെ സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചാല്‍ ജില്ലയില്‍ നിയന്ത്രണണങ്ങള്‍ ഉണ്ടാവും. അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാല്‍ സംസ്‌കാരം നടക്കും. അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സംശയത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ 9 വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടി ആശുപത്രിയില്‍ കഴിയുന്നത്. 4 വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീല്‍ഡ് സര്‍വ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

Post a Comment

Previous Post Next Post