(www.kl14onlinenews.com)
(08-Sep-2023)
മഴ ഭീഷണി; ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍; ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഉള്‍പ്പെടുത്തി
കൊളംബോ:
ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഉള്‍പ്പെടുത്തി. കളി മഴ മുടക്കുമെന്ന കലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റിസര്‍വ് ദിനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊളംമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 10-ാം തീയതിയാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.
റിസര്‍വ്ദിനമുണ്ടായിരിക്കുമെന്ന് എസിസി ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്നാല്‍ തിങ്കളാഴ്ച മത്സരം നടക്കുന്നതാണെന്ന് എസിസി അറിയിച്ചിരിക്കുന്നത്. മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ തിങ്കളാഴ്ച വരെ ടിക്കറ്റ് കൈവശം വെക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ മൂലം സൂപ്പര്‍ ഫോര്‍ മത്സരം കൊളംമ്പോയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. എസിസി നിലവിലെ ഷെഡ്യൂളില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താന്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനും ഫൈനലിലേക്ക് കുതിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ശ്രീലങ്ക – ബംഗ്ലാദേശ് പോരിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ മഴ പെയ്യുകയാണെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായിരിക്കും ലഭിക്കുക.
മഴ മൂലം ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം തിങ്കളാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും ജോലിഭാരം ഏറും. കാരണം ചൊവ്വാഴ്ചയാണ് ശ്രീലങ്കയുമായുള്ള സൂപ്പര്‍ 4 മത്സരം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ അതിശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്ര പ്രവചിച്ചിരിക്കുന്നത്.
അതേസമയം
ഇന്ത്യ-പാക് മത്സരം നടക്കുന്ന ഞായറാഴ്ച കൊളംബോയില്‍ 90 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.
إرسال تعليق