ദിലീപിന് തിരിച്ചടി, വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി അനുവദിച്ച് സുപ്രീംകോടതി

(www.kl14onlinenews.com)
(Aug -04-2023)

ദിലീപിന് തിരിച്ചടി, വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി അനുവദിച്ച് സുപ്രീംകോടതി
ഡൽഹി :
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന ദിലീപിന്റെ വാദം തള്ളിയാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ജൂലായ് 31 ന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്ന് വിചാരണക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. കേസില്‍ ഇനി ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ട്. ഇത് ഉള്‍പ്പെടെ വ്യക്തമാക്കിയാണ് വിചാരണക്കോടതി ജഡ്ജി സാവകാശം തേടിയത്. ഇതിനിടെ വിചാരണ നടപടികള്‍ക്ക് സമയം നീട്ടിച്ചോദിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

അതേസമയം ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്‌സാമിനേഷന്‍ നടത്തുകയാണെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി.

എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി മതിയെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post