ട്രെയിന്‍ വെടിവെയ്പ്പ്; പ്രതി ചേതന്‍ സിംഗ് മാനസിക രോഗിയെന്ന് ഭാര്യ

(www.kl14onlinenews.com)
(Aug -04-2023)

ട്രെയിന്‍ വെടിവെയ്പ്പ്; പ്രതി ചേതന്‍ സിംഗ് മാനസിക രോഗിയെന്ന് ഭാര്യ
ജയ്പൂര്‍-മുംബൈ ട്രെയിന്‍ വെടിവെയ്പ്പ് കേസില്‍ പ്രതിയായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മാനസിക രോഗിയാണെന്നും ദീര്‍ഘകാലമായി ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യ ടുഡേയോട് പറഞ്ഞു. മൊഴി രേഖപ്പെടുത്താനായി ബന്ധുക്കളോടൊപ്പം ശനിയാഴ്ച്ച മുംബൈയിലെത്തുമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യാ ടുഡേയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, ഭര്‍ത്താവ് മാനസിക രോഗ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മഥുരയിലെ ആശുപത്രിയില്‍ സ്ഥിരമായി പോയിരുന്നതായി ചേതന്റെ ഭാര്യ രേണു പറഞ്ഞു. 'അദ്ദേഹം മാനസിക രോഗിയാണ്. ഏറെ നാളായി ചികിത്സയിലാണ്. സ്ഥിരമായി മരുന്ന് കഴിക്കുകയും മഥുരയിലെ ഒരു ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുകയും ചെയ്യുന്നുണ്ട്' അവര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ കുറ്റാരോപിതനായ കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിന് മാനസിക അസ്വാസ്ഥ്യമൊന്നും കണ്ടെത്തിയില്ലെന്ന് റെയില്‍വേ അധികൃതര്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രേണുവിന്റെ പ്രസ്താവന.

തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പക്കലുണ്ടെന്ന് രേണു വ്യക്തമാക്കി. ശനിയാഴ്ച്ച ബന്ധുക്കളോടൊപ്പം മുംബൈയിലെത്തുമെന്നും അവര്‍ പറഞ്ഞു. പോലീസില്‍ മൊഴി നല്‍കി, ഭര്‍ത്താവിന്റെ മാനസികാവസ്ഥയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാമെന്നുമാണ് അവര്‍ കരുതിയിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റതിന് പിന്നാലെ ചേതന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് അദ്ദേഹത്തിന്റെ മാനസികനിലയെ ബാധിച്ചു. ചേതന്റെ മാനസികാവസ്ഥായെക്കുറിച്ചുളള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇതിനകം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ച്ച, മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനില്‍ വെച്ചാണ്, മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ടിക്കാറാം മീണ ഉള്‍പ്പെടെ മൂന്ന് യാത്രക്കാരെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് (33) വെടിവെച്ചു കൊലപ്പെടുത്തിയത്. ഇയളെ പിന്നീട് അറസ്റ്റ് ചെയ്തു. കോണ്‍സ്റ്റബിളിന് മാനസിക വിഭ്രാന്തിയുളളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഈ പ്രസ്താവന പിന്‍വലിച്ചു.

Post a Comment

Previous Post Next Post