‘ഞാന്‍ എന്റെ കര്‍മം ചെയ്തു’; അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചിരിയോടെ അനിൽ പറഞ്ഞു

(www.kl14onlinenews.com)
(Aug -03-2023)

‘ഞാന്‍ എന്റെ കര്‍മം ചെയ്തു’; അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചിരിയോടെ അനിൽ പറഞ്ഞു
പത്തനംതിട്ട തിരുവല്ല തിരുവല്ല പുളിക്കീഴില്‍ മകന്‍ അമ്മയെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരുമല കൃഷ്ണ വിലാസം സ്‌കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി , ശാരദ എന്നിവരെയാണ് മകൻ അനിൽ കുമാർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കളെ വെട്ടിവീഴ്ത്തിയ ശേഷം അവിടേക്ക് ആരേയും അടുപ്പിക്കാതെ കത്തി വീശി നിൽക്കുകയായിരുന്നു മകൻ അനിൽ കുമാർ. 'ഞാന്‍ എൻ്റെ കര്‍മം ചെയ്തു' എന്നുപറഞ്ഞുകൊണ്ട് മാതാപിതാക്കൾക്ക് അടുത്തു തന്നെ പ്രതി നിലയുറപ്പിച്ചിരുന്നു. കര്‍മം ചെയ്‌തെങ്കില്‍ മാറിനില്‍ക്ക്, അവരെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെ എന്നു സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാള്‍ അയാളോട് പറഞ്ഞു. എന്നാൽ പ്രതി അതിന് സമ്മതിച്ചില്ല. നിങ്ങള്‍ ആരും ഇനി നോക്കേണ്ടെന്നായിരുന്നു പ്രതി നാട്ടുകാർക്ക് നൽകിയ മറുപടി. തുടര്‍ന്ന് പൊലീസ് എത്തി നാട്ടുകാരുമായി ചേർന്ന് പ്രതിയെ കായികമായി കീഴടക്കുകയായിരുന്നു.

പൊലീസ് പിടികൂടി പ്രതിയെ വാഹനത്തിൽ കയറ്റിയപ്പോഴും അയാൾ ചിരിക്കുകയായിരുന്നു. അനിൽ വിവാഹമോചിതനാണ്. അനിലും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അതല്ല ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ അനില്‍ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി വിവരമുണ്ട്. ബഹളംകേട്ട് പോലീസിനെ വിളിച്ചറിയിച്ചെങ്കിലും രാത്രി പോലീസ് എത്തിയില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയതോടെയാണ് ദമ്പതിമാരെ വെട്ടേറ്റനിലയില്‍ സമീപവാസികള്‍ കണ്ടത്.

കൃഷ്ണന്‍കുട്ടി-ശാരദ ദമ്പതിമാര്‍ക്ക് മൂന്നുമക്കളാണുള്ളത്. ഇതില്‍ ഇളയമകനാണ് അനില്‍. ക്രുരമായ കൊലപാതകമാണ് നടനനതെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തറത്താണ്. വയറിൻ്റെ ഭാഗത്തും വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. അച്ഛനെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മയെ തിരക്കി ഇയാൾ പേപവയത്. മുറ്റത്തു നിന്ന് പല്ലുതേക്കുകയായിരുന്ന ശാരദയെ പ്രതി കഴുത്തിനാണ് വെട്ടി വീഴ്ത്തിയത്. മാതാപിതാക്കളെ വെട്ടിയിട്ട ശേഷം പ്രതി അവരെ ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയുമായി വീടിനു മുന്നിൽത്തന്നെ നിലയുറപ്പിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരെ മുഴുവൻ ഇയാൾ കത്തികാട്ടി വിരട്ടി നിർത്തുകയായിരുന്നു. മകൻ്റെ ആക്രമണത്തിൽ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ അവർക്ക് വെട്ടേറ്റ് കിടക്കുന്നവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാനും വൈകി. ആദ്യം കുറച്ചു പൊലീസുകാർ മാത്രമാണ് സ്ഥലത്തെത്തിയത്. അവരോട് പ്രതി കയര്‍ത്തു സംസാരിക്കുകയും അടുത്തു വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. നാട്ടുകാരും കൂടിഎ പൊലീസിനൊപ്പം ചേർന്ന് പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. അനിലും മാതാപിതാക്കളും തമ്മില്‍ വര്‍ഷങ്ങളായി വഴക്കും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടി പൊതുപ്രവര്‍ത്തകനായിരുന്നു. അനിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നേരത്തെ പലതവണ ഇവര്‍ പരാതികള്‍ കൊടുത്തിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അനിലിൻ്റെ ഉപദ്രവം കാരണം ഇവർ ഇടയ്ക്ക് വാടക വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു എന്നും നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.

Post a Comment

Previous Post Next Post