(www.kl14onlinenews.com)
(July -02-2023)
മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; 29 എംഎൽഎമാരുടെ പിന്തുണ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്നും സൂചനയുണ്ട്.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ചുവടുവയ്പ്പ്.
ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ മാസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു. പാർട്ടിയിൽ ഉന്നത സ്ഥാനം ലഭിക്കാത്തതിൽ അജിത് പവാർ അസ്വസ്ഥനായിരുന്നു.
إرسال تعليق