യുഎസില്‍ ട്രക്ക് ഡ്രൈവറുടെ ശമ്പളം എത്ര? മറുപടിയില്‍ അമ്പരന്ന് രാഹുല്‍ ഗാന്ധി, വീഡിയോ

(www.kl14onlinenews.com)

(Jun-13-2023)


യുഎസില്‍ ട്രക്ക് ഡ്രൈവറുടെ ശമ്പളം എത്ര? മറുപടിയില്‍ അമ്പരന്ന് രാഹുല്‍ ഗാന്ധി, വീഡിയോ

അമേരിക്കന്‍ പര്യടനത്തിനിടെ ട്രക്കില്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്ററാണ് അദ്ദേഹം ട്രക്കില്‍ സഞ്ചരിച്ചത്. യാത്രക്കിടെ ട്രക്ക് ഡ്രൈവറായ തേജീന്ദര്‍ ഗില്ലുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. ഗില്ലിന്റെ പ്രതിമാസ ശമ്പളത്തെ കുറിച്ച് രാഹുല്‍ ചോദിക്കുന്നതും മറുപടി കേട്ട് അദ്ദേഹം അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ പഞ്ചാബില്‍ വെച്ചും രാഹുല്‍ ഗാന്ധി ട്രക്ക് യാത്ര നടത്തിയിരുന്നു. തുടര്‍ന്ന് അമൃത്സറിലെ ട്രക്ക് ഡ്രൈവര്‍മാരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് അമേരിക്കയിലെത്തിയ രാഹുല്‍ വീണ്ടും ട്രക്കില്‍ യാത്ര ചെയ്യുന്നത്. ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നാണ് രാഹുലിന്റെ യാത്ര. അതേസമയം അമേരിക്കയുടെ ട്രക്കുകള്‍ ഇന്ത്യയുടേതിനേക്കാള്‍ സുഖകരമാണെന്നും ഡ്രൈവറുടെ സൗകര്യം കണക്കിലെടുത്താണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ട്രക്കുകള്‍ ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നുംഅവ ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി നിര്‍മ്മിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രക്കിലെ സുരക്ഷ അമേരിക്കയില്‍ പ്രധാനപ്പെട്ടതാണെന്ന് തേജീന്ദര്‍ ഗില്‍ പറഞ്ഞു. ഇവിടെ ഒരു പോലീസുകാരനും ശല്യപ്പെടുത്തുന്നില്ല. മോഷണ ഭയമില്ല. അമിത വേഗതയുണ്ടെങ്കില്‍ ഉറപ്പായും ഫൈന്‍ നല്‍കേണ്ടി വരുമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ട്രക്ക് ഡ്രൈവറുടെ വരുമാനം

അമേരിക്കയില്‍ ഡ്രൈവറായില്‍ ഒരു മാസം 4-5 ലക്ഷം രൂപ എളുപ്പത്തില്‍ സമ്പാദിക്കാമെന്ന് തേജീന്ദര്‍ ഗില്‍ പറഞ്ഞു. 'ഇവിടെ ട്രക്ക് ഡ്രൈവര്‍ 8-10 ആയിരം ഡോളര്‍ സുഖമായി സമ്പാദിക്കുന്നു. ഇന്ത്യയിലെ കണക്കനുസരിച്ച് ഒരു മാസം കൊണ്ട് 8 ലക്ഷം രൂപ ഉണ്ടാക്കാം.', ഗില്‍ വ്യക്തമാക്കി. 8 ലക്ഷം രൂപ..! രാഹുല്‍ ഇത് കേട്ട് അമ്പരന്നു.

ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് ഗില്ലിനോട് രാഹുല്‍ ചോദിച്ചു. 'നിങ്ങള്‍ വളരെ കഠിനമായ ജോലിയാണ് ചെയ്യുന്നത്. കുടുംബത്തില്‍ നിന്ന് അകന്നും നില്‍ക്കുന്നു. ഇവിടെ ട്രക്ക് ഓടിച്ച് വളരെ നന്നായി കുടുംബം പോറ്റാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ ട്രക്ക് ഓടിച്ച് കുടുംബം പോറ്റാന്‍ കഴിയില്ല.', ഗില്‍ പറഞ്ഞു.

ഇന്ത്യയില്‍ മറ്റൊരു കാര്യമുണ്ടെന്നും അവിടെ ഡ്രൈവര്‍ക്ക് ട്രക്ക് ഇല്ലെന്നും ഓടിക്കുന്ന ട്രക്ക് മറ്റൊരാളുടേതാണെന്നും രാഹുല്‍ പറയുന്നു. 'ഇവിടെ ആരുടെയും പക്കല്‍ പണമില്ല. ബാങ്ക് ലോണില്‍ നിന്ന് ഡൗണ്‍ പേയ്മെന്റ് നല്‍കിയാണ് ട്രക്ക് എടുക്കുന്നത്. ഇന്ത്യയിലെ വായ്പകള്‍ക്ക് പ്രോപ്പര്‍ട്ടി പേപ്പറുകള്‍ ആവശ്യമാണ്. പാവപ്പെട്ടവര്‍ക്ക് സ്വത്ത് രേഖകളില്ല. അതുകൊണ്ടാണ് അവര്‍ മറ്റുള്ളവരുടെ ട്രക്ക് ഓടിക്കുന്നത്.', ഗില്‍ മറുപടി നല്‍കി.

സിദ്ധു മൂസേവാലയുടെ ഗാനം

യാത്രക്കിടെ നിങ്ങള്‍ പാട്ട് കേള്‍ക്കുമോയെന്ന് ട്രക്ക് ഡ്രൈവര്‍ രാഹുലിനോട് ചോദിച്ചു. അതേയെന്നായിരുന്നു രാഹുലിന്റെ മറുപടി. 'കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു നമ്മുടെ സിദ്ധു മൂസേവാല. അദ്ദേഹത്തിന് നീതി ലഭിച്ചില്ല.', ഗില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ത ഗാനം കേള്‍ക്കാമെന്ന്രാഹുല്‍ പറഞ്ഞു. തനിക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അവിടെ ബി.ജെ.പി അനുഭാവികള്‍ തൊഴിലിനെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ നല്ല മനുഷ്യനാകുന്നതിനെക്കുറിച്ചോ പറയുന്നില്ലെന്ന് തേജീന്ദര്‍ പറഞ്ഞു. കഴിഞ്ഞ തവണ ജനം അവരെ വിജയിപ്പിച്ചു, എന്നാല്‍ പണപ്പെരുപ്പം വളരെയധികം വര്‍ദ്ധിച്ചു, ഇപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായിയെന്നും ഗില്‍ കുറ്റപ്പെടുത്തി. ഇതിന് ശേഷം ട്രക്ക് ഡ്രൈവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രഭാതഭക്ഷണം കഴിച്ചു. പിന്നാലെ ഒട്ടേറെ പേര്‍ക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്.


Post a Comment

Previous Post Next Post