ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതി; വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആർ പുറത്ത്

(www.kl14onlinenews.com)
(15-May-2023)

ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതി; വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കൂലി ആവശ്യപ്പെട്ട സമീർ വാങ്കഡെയ്ക്കും മറ്റു നാല് പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്ഐആർ വിവരങ്ങൾ പുറത്ത്. ഷാരൂഖിന്റെ മകൻ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം നേടാന്‍ സമീർ വാങ്കഡെ ശ്രമിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
ഇതിനായി കേസിലെ സാക്ഷി കെപി ഗോസാവിക്കൊപ്പം സമീര്‍ ഗൂഢാലോചന നടത്തിയതായി. ഷാരൂഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പടുകയും 18 കോടിക്ക് ധാരണയായതായും അതിൽ 50 ലക്ഷം വാങ്ങിയതായും എഫ്ഐആറിൽ പറയുന്നു. സമീർ വാങ്കഡയെ കൂടാതെ എൻസിബി മുൻ എസ്പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെപി ഗോസാവി, സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ എഫ്ഐആർ വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
2021 ഒക്ടോബറിൽ മുംബൈയിൽ നിന്ന് ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് വേട്ടയിൽ ആര്യൻ ഖാനും മറ്റുള്ളവരും അറസ്റ്റിലായതിന് ശേഷം വാർത്തകളിൽ ഇടം നേടിയ വ്യക്തിയായിരുന്നു സമീർ വാങ്കഡെ. വാങ്കഡെ നടത്തിയ വിദേശ യാത്രകളും വിലകൂടിയ വാച്ചുകൾ വാങ്ങിയതുമെല്ലാം സിബിഐ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുംബൈ, ഡൽഹി, റാഞ്ചി, കാൻപുർ എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. കൈക്കൂലിയുടെ മുൻകൂർ തുകയായി 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
2021 ഒക്ടോബർ രണ്ടിന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാൻ ഉണ്ടായിരുന്നതു മുതലെടുത്താണ് ഷാരൂഖിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post