(www.kl14onlinenews.com)
(12-May-2023)
ഡൽഹി :
പശ്ചിമ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രം കോടതി. ദ കേരള സ്‌റ്റോറി സംസ്ഥാനത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം. എന്തുകൊണ്ടാണ് കേരള സ്റ്റോറി ബംഗാളിൽ റിലീസ് ചെയ്യാൻ കഴിയാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സിനിമ ഓടുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
'രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പശ്ചിമ ബംഗാൾ വ്യത്യസ്തമല്ല,' എന്നും കോടതി പറഞ്ഞു. പശ്ചിമ ബംഗാളിൽ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും തമിഴ്നാട്ടിൽ നിഴൽ നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് 'ദി കേരള സ്റ്റോറി'യുടെ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിരോധനം സംബന്ധിച്ച് സിനിമയുടെ നിർമ്മാതാക്കളുടെ ഹർജിയിൽ പശ്ചിമ ബംഗാളിനും തമിഴ്നാടിനും കോടതി നോട്ടീസ് അയച്ചു.
കേസ് ഇനി മെയ് 17ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വെറുപ്പിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കുന്നതിനായി മെയ് എട്ടിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം ഉടൻ നിരോധിക്കാൻ ഉത്തരവിട്ടിരുന്നു. തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തിയേറ്റർ, മൾട്ടിപ്ലക്സ് ഉടമകൾ സിനിമാ തിയേറ്ററുകളിലെ പ്രദർശനം നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അടിയന്തര ലിസ്റ്റിംഗിനായി വിഷയം പരാമർശിച്ചത്. മെയ് അഞ്ചിനാണ് തീയറ്ററുകളിൽ ദ കേരള സ്‌റ്റോറി റിലീസ് ചെയ്യുന്നത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ഈ ചിത്രം, കേരളത്തിൽ നിന്നുള്ള സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരാക്കിയതും ഭീകര സംഘടനയായ ഐഎസിൽ റിക്രൂട്ട് ചെയ്യുന്നതും ചിത്രീകരിക്കുന്നു.
إرسال تعليق