പാണക്കാട് കുടുംബവും സമസ്തയും പാലും വെള്ളവും പോലെയെന്ന് സാദിഖലി തങ്ങള്‍; പറയുന്നത് കേട്ടില്ലെങ്കില്‍ തള്ളുമെന്ന് ജിഫ്രി തങ്ങള്‍

(www.kl14onlinenews.com)
(07-May-2023)

പാണക്കാട് കുടുംബവും സമസ്തയും പാലും വെള്ളവും പോലെയെന്ന് സാദിഖലി തങ്ങള്‍; പറയുന്നത് കേട്ടില്ലെങ്കില്‍ തള്ളുമെന്ന് ജിഫ്രി തങ്ങള്‍
കൊച്ചി: പാണക്കാട് കുടുംബവുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സാദിഖലി ശിഹാബ് തങ്ങളും താനും തമ്മില്‍ ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതേസമയം സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കില്‍ തള്ളി കളയുമെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സിഐസി വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്ത സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം.

'സാദിഖലി ശിഹാബ് തങ്ങളും താനും തമ്മില്‍ എതിരാണെന്നാണ് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ എതിര്‍പ്പൊന്നുമില്ല. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു രൂപത്തിലേക്ക് എത്തിക്കണം. അല്ലെങ്കില്‍ അത് പോകുന്ന വഴിക്ക് പോകട്ടെ. തള്ളി കളയും. സമസ്ത പറയും പോലെ കേള്‍ക്കുന്നില്ലായെങ്കില്‍ അതിനെ നമ്മള്‍ തള്ളുമെന്നതില്‍ സംശയമില്ല.' എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍.

സമസ്തയും പാണക്കാട് കുടുംബവും തമ്മില്‍ പാലും വെള്ളവും ചേര്‍ത്ത പോലെയാണെന്നും വേര്‍തിരിക്കാനാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. നേരത്തേയും പരിഹരിച്ചിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

'എന്റെ കുടുംബവും സമസ്തയും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ല. പാലും വെള്ളവും ചേര്‍ന്നാല്‍ അതിനെ വേര്‍തിരിച്ചെടുക്കാനാകില്ല. സമസ്തയും എന്റെ കുടുംബവും അങ്ങനെയാണ്. ആര്‍ക്കും വേര്‍തിരിക്കാന്‍ കഴിയില്ല. ചില സംഭവ വികാസങ്ങളൊക്കെ ഉണ്ടാവും. അതൊക്കെ പരിഹരിക്കാവുന്നതല്ലേ.' സാദിഖലി തങ്ങള്‍ പറഞ്ഞു. ദുബൈയില്‍ നടന്ന സമസ്ത മുഅല്ലിമീന്‍ വാര്‍ഷിക സമ്മേളനത്തിലാണ് പ്രതികരണം.

Post a Comment

Previous Post Next Post