(www.kl14onlinenews.com)
(11-May-2023)
തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരങ്ങൾ തണുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ചർച്ച നടത്തും. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി ചേംബറിൽ രാവിലെ 10.30നാണ് ചർച്ച.
അത്യാഹിത വിഭാഗങ്ങൾ ഒഴികെ മറ്റു സംവിധാനങ്ങളെല്ലാം സ്തംഭിപ്പിച്ച് ഐഎംഎയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം ഒത്തുതീർക്കാൻ ചീഫ് സെക്രട്ടറിയുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് അനുരഞ്ജന ചർച്ച നടന്നെങ്കിലും തീരുമാനമായില്ല.
ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ സംസ്ഥാനവ്യാപകമായി സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചത്. തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ഐഎംഎ, കെജിഎംഒഎ അടക്കം ഡോക്ടർമാരുടെ സംഘടനകളുമായി വ്യാഴാഴ്ച ചർച്ചയ്ക്ക് തീരുമാനിച്ചതും.
സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടിയന്തര ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
إرسال تعليق