(www.kl14onlinenews.com)
(28-May-2023)
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും സ്വാശ്രയ രാഷ്ട്രത്തിന്റെ ഉദയത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കുതിച്ചുയരുമ്പോൾ, പുതിയ പാർലമെന്റ് മന്ദിരവും ലോക പുരോഗതിക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്‌ക്കൊപ്പം, പുതിയ പാർലമെന്റ് മന്ദിരവും ലോക പുരോഗതിക്ക് സംഭാവന നൽകും. നിരവധി വർഷത്തെ വിദേശ ഭരണം നമ്മുടെ അഭിമാനം അപഹരിച്ചു. ഇന്ന്, ഇന്ത്യ ആ കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ചു’- പ്രധാനമന്ത്രി പറഞ്ഞു. “പുതിയ പാർലമെന്റിന്റെ ആവശ്യം ഉണ്ടായിരുന്നു. വരും കാലങ്ങളിൽ സീറ്റുകളുടെയും എംപിമാരുടെയും എണ്ണം കൂടുമെന്നും കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പുതിയ പാർലമെന്റ് രൂപീകരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു
ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് ആദ്യ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകം മുന്നോട്ടുപോകുമ്പോൾ ഇന്ത്യയും മുന്നോട്ടുപോകും. ഇന്ത്യയുടെ വികസനങ്ങളിലൂടെ ലോകത്തിന്‍റെ കുതിപ്പിനെ ഈ പാർലമെന്‍റ് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ പുതിയ സൂര്യോദയത്തിന്‍റെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. പ്രതിപക്ഷകക്ഷികളുടെ ബഹിഷ്ക്കരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത്. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന നടന്നു. 25 രാഷ്ട്രീയ പാർട്ടികൾ ചടങ്ങിൽ പങ്കെടുത്തു.
പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഡൽഹിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി കണക്കാക്കുമെന്നും വൈകിട്ട് വരെ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്നും പോലീസ് ഇതിനകം അറിയിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. അധിക വിന്യാസത്തിന് പുറമെ സിസിടിവി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണവും ഉണ്ടെന്ന് പോലീസ് പറഞ്ഞു
إرسال تعليق