മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ

(www.kl14onlinenews.com)
(02-May-2023)

മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്.

ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.

Post a Comment

Previous Post Next Post