മോദി' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് മെയ് 3ന് പരിഗണിക്കും

(www.kl14onlinenews.com)
(03-April-2023)

'മോദി' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് മെയ് 3ന് പരിഗണിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ മെയ് മൂന്നിന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഒപ്പമാണ് രാഹുല്‍ കോടതില്‍ എത്തിയത്.

ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമയാണ് അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്. മനു അഭിഷേക് സിങ്‌വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ദ സംഘമാണ് രാഹുല്‍ ഗാന്ധിക്കായി അപ്പീല്‍ തയ്യാറാക്കിയത്.

2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് തടവ് ശിക്ഷ വിധിച്ചത്. മനു അഭിഷേക് സിങ്‌വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗമാണ് രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. 'മോദി' പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.

'മോദി' സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഏപ്രില്‍ 12 ന് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിന്മേലാണ് പാട്‌ന കോടതിയുടെ നടപടി.

Post a Comment

Previous Post Next Post