ഒരു മാസം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ല; എഐ ക്യാമറ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി 2023

(www.kl14onlinenews.com)
(20-April-2023)

ഒരു മാസം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ല; എഐ ക്യാമറ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എഐ ക്യാമറകൾ ഉപയോഗിച്ച് പിടികൂടുന്ന നിയമലംഘനങ്ങൾക്ക് ഒരുമാസം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19 വരെ പിഴയീടാക്കില്ല.

നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവര്‍ക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവര്‍ക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്‌നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മാസം ബോധവത്കരണം നൽകാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. വേണ്ടത്ര ബോധവത്കരണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരുമാസം ബോധവത്കരണത്തിനായി മാറ്റിവെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ ആർസി ബുക്കും ഡിജിറ്റലായി മാറും. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങൾക്ക് ഈടാക്കുക. ഇതിലൂടെ വാഹനം തടഞ്ഞ് നിർത്തിയുള്ള പരിശോധന വലിയ രീതിയിൽ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

എഐ ക്യാമറ

ദേശീയ, സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണു നിയമലംഘനം കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണു നടപ്പാക്കുക.

അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിനു 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. പരിശോധനക്കായി എല്ലാ ജില്ലയിലും കൺട്രോൾ റൂമുകളും വരും.

സർക്കാരിന് ഇതിലൂടെ കോടിക്കണക്കിനു രൂപ പിഴ ഇനത്തിൽ ലഭിക്കുമെന്നു മന്ത്രിസഭ വിലയിരുത്തി. റോഡുകളിലെ മഞ്ഞ വര മറികടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ട്. നിലവിലുള്ള തുക തന്നെയാണ് ഈടാക്കുക.

പിഴ സന്ദേശം മൊബൈലിൽ

ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം.

Post a Comment

أحدث أقدم