(www.kl14onlinenews.com)
(20-April-2023)
സൂറത്ത്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. 2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇതോടെ രാഹുലിന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.
രാഹുലിന്റെ അപേക്ഷയിൽ ഈ മാസം 13ന് കോടതി 5 മണിക്കൂർ വാദം കേട്ടിരുന്നു. മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി നേതാവുമായ പൂർണേശ് മോദിയുടെ വാദം. രാഹുൽ നൽകിയ അപേക്ഷയിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.
إرسال تعليق