അതിഖ് അഹമ്മദിന്‍റെ കൊലപാതകം; അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തില്‍

(www.kl14onlinenews.com)
(16-April-2023)

അതിഖ് അഹമ്മദിന്‍റെ കൊലപാതകം; അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തില്‍

ലക്നൗ:ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ ആതിഖ് അഹ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന സംഭവത്തിൽ പൊലീസ് പിടികൂടിയ പ്രതികളെ തള്ളിപ്പറഞ്ഞ് അവരുടെ കുടുംബങ്ങൾ. ഒരു പണിക്കും പോകാത്തവരാണ് ഇവരെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. മാത്രമല്ല, ലഹരിക്ക് അടിമകളുമാണ്. ഇവർക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവർ മുൻപും വിവിധ കേസുകൾ ഉൾപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയിൽ കൂടുതൽ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ജയിൽശിക്ഷ അനുഭവിക്കുന്ന ആതിഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും പൊലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവര്‍ക്കും നേരെ മൂന്നംഗ അക്രമി സംഘമാണ് വെടിയുതിർത്തത്. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും മുന്നില്‍വച്ചായിരുന്നു അരുംകൊല. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ആതിഖ്. വെടിയുതിര്‍ത്ത മൂന്നുപേരും തൊട്ടുപിന്നാലെ കീഴടങ്ങിയിരുന്നു.

‘എന്റെ സഹോദരനെതിരെ മുൻപും കേസുകളുണ്ടായിട്ടുണ്ട്. അയാൾ ഒരു പണിക്കും പോകുന്നില്ല. ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ അവൻ ഉൾപ്പെട്ട വിവരം ഞാൻ അറിഞ്ഞിരുന്നില്ല’’ – സണ്ണി സിങ്ങിന്റെ സഹോദരൻ പിന്റു സിങ് പറഞ്ഞു. പിതാവ് മരിച്ചതിനു പിന്നാലെ സണ്ണി തന്റെ ഓഹരി വാങ്ങി അതു വിറ്റ് നാടുവിട്ടതാണെന്നും പിന്റു പറഞ്ഞു. അഞ്ച് വർഷമായി സണ്ണി വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം വെളിപ്പെടുത്തി. സണ്ണി സിങ്ങിനെതിരെ 14 കേസുകൾ നിലവിലുണ്ട്.

തന്റെ മകൻ ലഹരിക്ക് അടിമയാണെന്ന് അക്രമി സംഘത്തിലെ ലവ്‌ലേഷ് തിവാരിയുടെ പിതാവ് യാഗ്യ തിവാരി പറഞ്ഞു.

‘‘ഈ സംഭവം ഞങ്ങൾ ടിവിയിൽ കണ്ടിരുന്നു. അവൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു തന്നെ അറിയില്ല. ഞങ്ങൾക്ക് അവനുമായി യാതൊരു ബന്ധവുമില്ല. അവൻ വളരെക്കാലമായി ഞങ്ങൾക്കൊപ്പമില്ല. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നുമില്ല. ഞങ്ങളോട് ഒരു കാര്യവും പറയാറുമില്ല. അവൻ ഒരു ജോലിക്കും പോകുന്നില്ല. ലഹരിക്ക് അടിമയുമാണ്’’ – ലവ്‌ലേഷിന്റെ പിതാവ് പറഞ്ഞു. മുൻപ് ഒരു പെൺകുട്ടിയെ മർദ്ദിച്ചതിന് ലവ്‌ലേഷിനെതിരെ കേസുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. അതിന് ജയിൽശിക്ഷയും അനുഭവിച്ചിരുന്നു.

സംഘത്തിലെ മൂന്നാമനായ അരുൺ ചെറുപ്രായത്തിൽത്തന്നെ വീടു വിട്ടതാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. 2010ൽ ഒരു പൊലീസുകാരനെ ട്രെയിനിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അരുണിന്റെ പേരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഡൽഹിയിൽ ഒരു ഫാക്ടറിയിലും ഇടക്കാലത്ത് ജോലി ചെയ്തിരുന്നു.

ഉത്തർപ്രദേശിലെ മൂന്നു ജില്ലകളിൽ നിന്നുള്ളവർ ചേർന്നാണ് ആതിഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കൊലപാകത്തിന് 48 മണിക്കൂർ മുൻപ് മാത്രം പ്രയാഗ്‌രാജിലെത്തിയ മൂവർ സംഘം, അവിടെ ഒരു ഹോട്ടലിലായിരുന്നു താമസം. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്. എൻസിആർ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്കും ഐഡിയും ഉപയോഗിച്ചാണ് ഇരുവരും മാധ്യമപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

أحدث أقدم