ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷം

(www.kl14onlinenews.com)
(09-Mar-2023)

ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷം
മലപ്പുറം: ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രവർത്തകരെ കൊണ്ടുപോകാൻ ട്രെയിൻ വാടകയ്‌ക്കെടുത്ത് മുസ്ലിം ലീഗ്. മംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാർട്ടേഡ് ട്രെയിൻ വാടകയ്‌ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്‌ക്കെടുത്ത് പ്രവർത്തകരെ സമ്മേളന നഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് ട്രെയിൻ എടുത്തിരിക്കുന്നത്.

17 സ്ലീപ്പർ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനിൽ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചാർട്ടേഡ് ട്രെയിൻ പുറപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ ട്രെയിനിൽ കയറും. 1416 പ്രവർത്തകർക്ക് ഈ ട്രെയിനിൽ യാത്രചെയ്യാം. ട്രെയിൻ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് തമിഴ്നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളന നഗരിയായ രാജാജിഹാളിൽ എത്തിക്കും. 75 വർഷം മുൻപ് ഖ്വായിദ്-ഇ-മില്ലത്ത് പാർട്ടിക്ക് രൂപം നൽകിയത് ഇവിടെയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാർട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.

ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ കേരളത്തിൽ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയാവുകയെന്ന് നേതാക്കൾ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന തീരുമാനങ്ങൾ പ്ലാറ്റിനം ജൂബിലിയിൽ കൈക്കൊള്ളും. ഒരു വർഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ഡലം പ്രസിഡന്റുമാ,ർ സെക്രട്ടറിമാർ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ വേരുറപ്പിക്കാനുള്ള നയപരിപാടികൾ ചർച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

സമ്മേളനത്തിന്റെ ഭാഗമായി പത്താം തീയതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്ത് നിന്നും കാൽ ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും.

Post a Comment

أحدث أقدم