അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡെന്ന് പ്രതിപക്ഷ നേതാവ്‌

(www.kl14onlinenews.com)
(06-Mar-2023)

അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡെന്ന് പ്രതിപക്ഷ നേതാവ്‌

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ നടത്തിയ പൊലീസ് റെയ്ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരിക്കുന്നവര്‍ക്കെതിരെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ചോദ്യം ചോദിക്കലും പാടില്ല. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ഓഫീസില്‍ എസ്.എഫ്.ഐ ആക്രമണം ഉണ്ടായതും ഇന്നത്തെ പൊലീസ് റെയ്ഡും. ഇ.ഡിയെക്കൊണ്ട് ബി.ബി.സി ഓഫീസില്‍ റെയ്ഡ് നടത്തിയ മോദിയും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഏഷ്യാനെറ്റില്‍ റെയഡ് നടത്തിച്ച പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡ്. ഡല്‍ഹിയിലെ മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും ഒന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ് ഏഷ്യാനെറ്റ് റെയ്ഡിലൂടെ കണ്ടത്. ഡല്‍ഹിയില്‍ നടക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത്. സമരം ചെയ്യുന്നവരെ നക്സലൈറ്റുകളും അര്‍ബന്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളും ആത്മഹത്യാ സ്‌ക്വാഡുകളുമാക്കുന്ന ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും അവസ്ഥയിലേക്ക് സര്‍ക്കാര്‍ മാറി. ഇത് ഫാസിസന്റെ മറ്റൊരു വശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം മുഖ്യന്ത്രിയുടെ കുടുബത്തെ വേട്ടയാടുന്നുവെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. പ്രതിപക്ഷം എവിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്? സ്വന്തം കുടുംബത്തെ വേട്ടയാടുന്നുവെന്നായിരുന്നു ഇ.പി ജയരാജന്റെ പരാതി. അതും പ്രതിപക്ഷമല്ല. സി.പി.എമ്മുകാര്‍ തന്നെയാണ് ജയരാജന്റെ കുടുംബത്തെ വേട്ടയാടുന്നത്. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല, പിണറായി വിജയന്റെ കുടുംബവും വിവാദത്തില്‍ ഉണ്ടെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ജയരാജന്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ.് എം.വി ഗോവിന്ദന്‍ നയിക്കുന്നത് സ്വയം പ്രതിരോധ ജാഥയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹത്തിന് പാര്‍ട്ടിയുടെ ജീര്‍ണതയെ പ്രതിരോധിക്കേണ്ടി വരും. പലം സ്ഥലത്തും ജാഥയില്‍ ആളുണ്ടായിരുന്നില്ല. ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുകയാണ്. ജീര്‍ണതയില്‍ നിന്നും രക്ഷിക്കാനുള്ള സ്വയം പ്രതിരോധ ജാഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചാനലിന്റെ കൊച്ചി ഓഫീസിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികളെ അറസ്‌റ്റ് ചെയ്തിരുന്നു. അന്യായമായി സംഘം ചേർന്ന് ഓഫീസിനുളളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു.

പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡ‍ന്റ് പ്രജിത് ബാബു, ജില്ലാ കമ്മിറ്റിയംഗം ശരത്, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി, ബ്രഹ്മദത്ത് ദേവ്, ശരത്, അമർജിത്, മുഹമ്മദ് ഷനോഫ് , ബ്രിജിത് രാജ് , അമൽജിത് ബാബു തുടങ്ങി കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്‌റ്റിലായത്.

അന്യായമായി സംഘം ചേരൽ, കുറ്റകരമായി അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ റീജയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയെന്നും, ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

Previous Post Next Post