(www.kl14onlinenews.com)
(25-Mar-2023)
ന്യൂഡൽഹി: സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ പോയിട്ടും അനുകൂല വിധി നേടിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആറ് വർഷത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ലെന്നതാണ് വസ്തുത. ഭരണഘടനയുടെ 110(1)(ഇ) അനുച്ഛേദവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പും അനുസരിച്ചാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. രണ്ടോ അതിൽ കൂടുതൽ വർഷമോ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാകും.
കീഴ് കോടതി കുറ്റം ശരിവെച്ചതും ശിക്ഷ വിധിച്ചതുമായ കേസ് മേൽകോടതി സ്റ്റേ ചെയ്താൽ അയോഗ്യത റദ്ദാക്കാം. കൂടാതെ ജനപ്രതിനിധിക്ക് അനുകൂലമായി മേൽകോടതിയുടെ അന്തിമ വിധി വന്നാലോ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് നടപടി റദ്ദാക്കാം. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ കവരത്തി കീഴ്കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ലോക്സഭാ സെക്രട്ടറിയേറ്റ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല.
മേൽക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ല്യൂട്ടൻസ് ഡൽഹിയിലെ ഔദ്യോഗിക വസതിയായ തുഗ്ലക് ലേൻ ബംഗ്ലാവ് ഒരുമാസത്തിനകം ഒഴിയേണ്ടിവരും. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനെത്തുടർന്നാണ് തുഗ്ലക് ലേൻ ബംഗ്ലാവ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. അയോഗ്യത പ്രാബല്യത്തിൽ വന്നതുമുതൽ ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് വ്യവസ്ഥ.
إرسال تعليق