ആകാശ് തില്ലങ്കേരിയേയും ജിജോയേയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

(www.kl14onlinenews.com)
(02-Mar-2023)

ആകാശ് തില്ലങ്കേരിയേയും ജിജോയേയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും
കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടിയായി. കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ഇരുവരെയും വിയ്യൂരിലേക്ക് മാറ്റുന്നത്

ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കണ്ണൂർ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് രണ്ടുപേരെയും പാർപ്പിച്ചിരിക്കുന്നത്. നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണമുള്ളതാണ് ഈ പത്താം ബ്ലോക്ക്. ഇവിടെയുള്ള ഭൂരിഭാഗം തടവുകാരും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. കണ്ണൂര്‍ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെയും ജിജോയെയും അറസ്റ്റ് ചെയ്തത്.

ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിയുകയായിരുന്നു.തില്ലങ്കേരിയിൽ പൊതുയോഗം നടത്തി സിപിഎം നേതാക്കൾ ആകാശിനെയും സംഘത്തെയും തള്ളിപ്പറഞ്ഞു.

അടുത്തിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ആകാശ് ജാമ്യമെടുത്തിരുന്നു. അതിന് ശേഷമാണ് ഇരുവരെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ആറു മാസക്കാലത്തേക്ക് ഇരുവരും ജയിലിൽ കഴിയേണ്ടി വരും.

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 8 ന് തലശേരി അഡീഷണൽ ജില്ല കോടതി വാദം കേൾക്കും. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

Post a Comment

Previous Post Next Post