ബിൽകീസ് ബാനു കേസിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി

(www.kl14onlinenews.com)
(22-Mar-2023)

ബിൽകീസ് ബാനു കേസിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബിൽകീസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.വൈ ചന്ദ്രചൂഢ് ആണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിർദേശം നൽകിയത്. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറിയ സാഹചര്യം ബിൽകീസ് ബാനുവിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ടി.എം.സി എം.പി മൊഹുവ മൊയ്ത്ര അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയാണ് കഴിഞ്ഞ ആഗസ്റ്റിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കുറ്റവാളികൾ 15 വർഷത്തിലധികം ജയിലിൽ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോചനം.

ശിക്ഷയിളവ് നൽകണമെന്ന പ്രതികളുടെ അഭ്യർഥനയെ തുടർന്ന് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. പ്രതികളെ വിട്ടയക്കണമോയെന്ന് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയായിരുന്നു വിട്ടയക്കാനുള്ള തീരുമാനം. ജസ്റ്റിസുമാരായ അജയ് റോസ്തഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു ഈ വിധി. ഈ വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹരജി കോടതി തള്ളിയിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

Post a Comment

Previous Post Next Post