(www.kl14onlinenews.com)
(26-Mar-2023)
തൊടുപുഴ: കട്ടപ്പന കാഞ്ചിയാറില്‍ പിജെ വത്സമ്മ എന്ന അനുമോൾ (27) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപത്ത് നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. ചൊവ്വാഴ്ച്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ പൊലീസ് വ്യാപകമാക്കുകയായിരുന്നു.
إرسال تعليق