കർണാടകയിൽ മെയ് 10ന് വോട്ടെടുപ്പ്; 13ന് വോട്ടെണ്ണൽ; വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

(www.kl14onlinenews.com)
(29-Mar-2023)

കർണാടകയിൽ മെയ് 10ന് വോട്ടെടുപ്പ്; 13ന് വോട്ടെണ്ണൽ; വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 10 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും.

എൺപത് വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതർക്കും വീട്ടിൽ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്.

ഏപ്രില്‍ 13 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. 21ന് സൂക്ഷമപരിശോധന നടക്കും. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

224 സീറ്റുകളാണ് കർണാടക നിയമസഭയിലുള്ളത്. നിലവിൽ 119 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് 103 സീറ്റുകളുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കർണാടകയിൽ ഭരണം നിലനിർത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അതേസമയം കർണാടക തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് മത്സര രംഗത്തുള്ളത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ നേരിട്ടുള്ള പോരാട്ടം എന്ന നിലക്കാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുക.
ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രാധാന്യവും കർണാടക തിരഞ്ഞെടുപ്പിനുണ്ട്. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശത്തിൻറെ പേരിലാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ടത്. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയായിരിക്കും കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം എന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് സർവേകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post