(www.kl14onlinenews.com)
(27-FEB-2023)
ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍
കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ. റിസര്‍വേഷനില്‍ കോളജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് താന്‍ പറഞ്ഞത് നാക്കുപിഴയാണെന്നും ആ വാചകം അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ, രമയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ചില വിദ്യാര്‍ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്ന് ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം,
കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി വിദ്യാർഥികൾ. കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ ഒറ്റക്കെട്ടായി നിയമ നടപടിക്ക് ഒരുക്കുന്നത്.
എസ് എഫ് ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ടീച്ചർക്കെതിരെയുള്ള നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ടീച്ചറുടെ അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. രമ നൽകിയ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു. കോളേജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ ഉപരോധ സമരം സംഘടിപ്പിച്ചു. ഇതിന് പിന്നാലെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് ഡോ.രമയെ സർക്കാർ നീക്കുകയായിരുന്നു.
അതേസമയം, കോളേജിലെ പ്യൂരിഫയറില്‍ നിന്ന് ശേഖരിച്ച വെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ അധ്യാപികയുടെ വാദങ്ങൾ ആണ് പൊളിയുന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ ഇ- കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് എം രമയുടെ വാദം. ക്യാമ്പസിനുള്ളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാണെന്നും എസ് എഫ് ഐക്കാരുടെ നേൃതത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു.
Post a Comment