ജമ്മു കശ്മീരിനെ ബിജെപി അഫ്ഗാനിസ്ഥാനാക്കി മാറ്റി: മെഹബൂബ മുഫ്തി

(www.kl14onlinenews.com)
(07-FEB-2023)

ജമ്മു കശ്മീരിനെ ബിജെപി അഫ്ഗാനിസ്ഥാനാക്കി മാറ്റി: മെഹബൂബ മുഫ്തി
കയ്യേറ്റ വിരുദ്ധ യജ്ഞത്തിന്റെ പേരിൽ സാധാരക്കാരായ ജനങ്ങളുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു പൊളിച്ചു മാറ്റുന്നതിലൂടെ ബിജെപി ജമ്മു കശ്മീരിനെ അഫ്ഗാനിസ്ഥാനാക്കി മാറ്റുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹബൂബ മുഫ്തി. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മെഹബൂബ.

ബുൾഡോസറുകളുടെ കടന്നുകയറ്റം കാരണം കശ്മീർ അഫ്ഗാനിസ്ഥാനായി തോന്നുമെന്നും ബിജെപിക്ക് കീഴിൽ ജമ്മു കശ്മീരിലെ സാമ്പത്തിക സ്ഥിതിപോലും വളരെ മോശമായെന്നും മുഫ്തി പറഞ്ഞു. ജനങ്ങൾ റോഡിൽ കിടന്നുറങ്ങാത്ത, സൗജന്യ റേഷനുവേണ്ടി വരിയിൽ നിൽക്കാത്ത ഒരേയൊരു സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ ആയിരുന്നു ജമ്മു കശ്മീർ. എന്നാൽ ബിജെപി വന്നതിന് ശേഷം ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ജീവിച്ചിരുന്നവർ പോലും താഴെയായി. ജമ്മു കശ്മീരിനെ പാലസ്തീനും അഫ്ഗാനിസ്ഥാനും പോലെയാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.

എന്നാൽ പാലസ്തീൻ ഇപ്പോഴും മികച്ചതാണെന്നും, അവിടെ ജനങ്ങൾക്ക് സംസാരിക്കാനെങ്കിലും സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് സാധാരണക്കാരായ ആളുകളുടെ വീടുകൾ പൊളിക്കുന്ന രീതി കാരണം കാശ്മീർ അഫ്ഗാനിസ്ഥാനേക്കാൾ മോശമാവുകയാണ്. എന്താണ് വീടുകൾ പൊളിക്കുന്നതിന്റെ ഉദ്ധേശമെന്നും മെഹബൂബ മുഫ്തി ചോദിച്ചു. കയ്യേറ്റ വിരുദ്ധ യജ്ഞത്തിൽ പാവപ്പെട്ടവരുടെ വീടുകൾ സ്പർശിക്കില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അവകാശപ്പെട്ടേക്കാമെന്നും എന്നാൽ തകര ഷെഡുകളുള്ള വാസസ്ഥലങ്ങൾ പോലും തകർക്കപ്പെടുന്ന സാഹവചര്യത്തിൽ ഇത്തരം ന്യായീകരണങ്ങൾക്ക് പ്രസക്തി ഇല്ലെന്നും പിഡിപി നേതാവ് പറഞ്ഞു.

എല്ലാത്തിനും ആയുധമാക്കാനും ഭരണഘടനയെ "ബുൾഡോസ്" ചെയ്യാനും ബിജെപി തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിക്കുകയാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ 'ഏക് സംവിധാൻ, ഏക് വിധാൻ, ഏക് പ്രധാൻ' എന്ന പ്രാരംഭ ആഹ്വാനം ഭരണഘടനയില്ലാത്ത 'ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം' എന്നതിലേക്ക് വഴിമാറിയെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ച്, ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരുടെയും ശബ്ദം തകർക്കപ്പെടുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

“2019 മുതൽ സംഭവിച്ചതെല്ലാം നമ്മുടെ സ്വത്വത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ജോലിക്കും ഭൂമിക്കും മേലുള്ള കടന്നാക്രമണമാണ്. ജനങ്ങളുടെ ജോലികളും ഭൂമിയും ധാതുക്കളും ഔട്ട്‌സോഴ്‌സ് ചെയ്തു. രാജ്യത്തെ മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ഇഡിയും എൻഐഎയും ഉപയോഗിക്കുന്നു" എന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post