കേന്ദ്ര ബജറ്റ്: സംസ്ഥാനത്തിന് നിരാശയെന്ന് പിണറായി; നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി

(www.kl14onlinenews.com)
(01-FEB-2023)

കേന്ദ്ര ബജറ്റ്: സംസ്ഥാനത്തിന് നിരാശയെന്ന് പിണറായി; നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നല്‍കിയത് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. മൂന്ന് ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്.

15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് നാല് ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂലധന ചെലവിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത വായ്പ ഈ വർഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിൽ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾക്കനുസൃതമല്ല.

അതിസമ്പന്നരുടെമേൽ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല, പിണറായി വിശദീകരിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കും ആരോഗ്യമേഖലയ്ക്കുമായി വകയിരുത്തിയ തുക വെട്ടിക്കുറച്ചത് തിരുത്തപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു. ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ലെന്നും എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു.

Post a Comment

Previous Post Next Post