വനിതാ ടി20 ലോകകപ്പ്; ദക്ഷിണാഫ്രികക്കെതിരെ 19 റൺസ് വിജയത്തോടെ ഓസ്‌ട്രേലിയയ്ക്ക് ആറാം ലോക കിരീടം

(www.kl14onlinenews.com)
(27-FEB-2023)

വനിതാ ടി20 ലോകകപ്പ്; ദക്ഷിണാഫ്രികക്കെതിരെ 19 റൺസ് വിജയത്തോടെ ഓസ്‌ട്രേലിയയ്ക്ക് ആറാം ലോക കിരീടം
കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പ് കിരീടം ആറാം തവണയും ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒാസീസ് 157 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബേത് മൂണിയുടെ (53 പന്തില്‍ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടാന്‍ സാധിച്ചത്. ലൗറ വോള്‍വാര്‍ട്ട് (61) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

പതിഞ്ഞ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. പവര്‍പ്ലേ മുതലാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. ഓപ്പണറായ ടസ്മിന്‍ ബ്രിട്‌സ് (10) മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ച് ഓവറുകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. മരിസാനെ കാപ്പ് (11), സുനെ ലുസ് (2), അന്നെകെ ബോഷ് (1) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വോള്‍വാര്‍ട്ടിന് പുറമെ ക്ലോ ട്രേ്യാണ്‍ (25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അലീസ ഹീലി (18)- മൂണി സഖ്യം 36 റണ്‍്‌സ കൂട്ടിചേര്‍ത്തു. എന്നാല്‍ ഹീലിയെ പുറത്താക്കി കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമതെത്തിയ അഷ്‌ലി ഗാര്‍ഡ്‌നറും (29) നിര്‍ണായക സംഭാവന നല്‍കി. മൂണിക്കൊപ്പം 46 റണ്‍സാണ് ഗാര്‍ഡ്‌നര്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ ക്ലോ ട്രേ്യാണ്‍ ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഗ്രേസ് ഹാരിസ് (10), മെഗ് ലാന്നിംഗ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

എല്ലിസ് പെറിയും (7), ജോര്‍ജിയ വറേഹം (0) നിരാശപ്പെടുത്തി. എന്നാല്‍ മൂണി ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താന്‍ ഓസീസിനായി. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്‌സ്. തഹ്ലിയ മഗ്രാത് (1) മൂണിക്കൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്‌നം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. സെമിയില്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു

ഓസ്‌ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, തഹ്ലിയ മഗ്രാത്, ജോര്‍ജിയ വറേഹം, ജെസ്സ് ജോനസെന്‍, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

ദക്ഷിണാഫ്രിക്ക: ലൗറ, വോള്‍വാര്‍ട്ട്, ടസ്മിന്‍ ബ്രിട്ട്‌സ്, മരിസാനെ കാപ്പ്, ക്ലോ ട്രേ്യാണ്‍, നഡിനെ ഡി ക്ലര്‍ക്ക്, സുന്‍ ലുസ്, അന്നെകെ ബോഷ്, സിനാലോ ജാഫ്ത, ഷബ്‌നിം ഇസ്മയില്‍, അയബോംഗ ഖാക, നോണ്‍കുലുലേകോ ലാബ.

Post a Comment

أحدث أقدم