സൗദിയിൽ മലയാളി കുത്തേറ്റു മരിച്ച സംഭവം: വെളിപ്പെടുത്തലുമായി പ്രതി

(www.kl14onlinenews.com)
(24-Jan-2023)

സൗദിയിൽ മലയാളി കുത്തേറ്റു മരിച്ച സംഭവം: വെളിപ്പെടുത്തലുമായി പ്രതി
ജുബൈൽ :സൗദി അറേബ്യയിലെ ജുബൈലിൽ മലയാളിയായ മുഹമ്മദലി താമസസ്ഥലത്തു കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷിന്റെ മൊഴി.

മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) താമസസ്ഥലത്ത് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാംപിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം നൽകിയ മൊഴി.

കഴിഞ്ഞ ആറുമാസമായി ആയിഷയുമായി ബന്ധമുണ്ടെന്ന് ഇയാൾ പറയുന്നു. 30,000 രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. ഇപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ മനോവിഷമത്തിൽ രക്തസമ്മർദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ് മഹേഷ് പൊലീസിനേട് പറഞ്ഞത്.




Post a Comment

Previous Post Next Post