(www.kl14onlinenews.com)
(30-Jan-2023)
ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നാളെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
ജനുവരി 11നാണ് കവരത്തി സെഷൻസ് കോടതി വധശ്രമ കേസിൽ 10 വർഷത്തെ തടവു വിധിച്ചത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. വിധി വന്ന് രണ്ടുദിവസം കഴിയുന്നതിന് മുമ്പേ മുഹമ്മദ് ഫൈസലിനെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ഉത്തരവിറക്കി. തൊട്ടുപിന്നാലെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ എം.പിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധിയും 10 വർഷം തടവുശിക്ഷയും കേരള ഹൈകോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്.
ജനുവരി 25നു ഹൈക്കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫൈസല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്നു ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചത്.
إرسال تعليق