(www.kl14onlinenews.com)
(29-DEC-2022)
ഡൽഹി:
മെയ്ഡ് ഇന്‍ ഇന്ത്യ സിറപ്പ് കുടിച്ച് 18 കുട്ടികള്‍ മരിച്ചതായുളള ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണത്തില്‍ കാരണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കുടിച്ച് രാജ്യത്ത് പതിനെട്ടോളം കുട്ടികള്‍ മരിച്ചുവെന്നാണ് ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചിരിക്കുന്നത്. ഗാംബിയയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ആരോപണവും ഉയര്‍ന്നു വന്നിരിക്കുന്നത്. ആരോപണ വിധേയരായ മരിയോണ്‍ ബയോടെക് എന്ന കമ്പനി 2012 ലാണ് ഉസ്‌ബെക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്.
നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ഡോക് -1 മാക്സ് സിറപ്പാണ് മരണപ്പെട്ട കുട്ടികള്‍ കഴിച്ചതെന്ന് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ശ്വാസകോശ രോഗത്താല്‍ മരിച്ച 21 കുട്ടികളില്‍ 18 പേരും ഡോക് -1 മാക്‌സ് സിറപ്പ് കഴിച്ചതിന്റെ ഫലമായാണ് മരണപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് വീട്ടില്‍ ഈ മരുന്ന് 2-7 ദിവസം വരെ 3-4 തവണ 2.5-5 മില്ലി വരെ കുടിച്ചിരുന്നു. ഇത് കുട്ടികള്‍ക്ക് കൊടുക്കുവാന്നതിലും അളവില്‍ കൂടുതലായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാഥമിക ലബോറട്ടറി പരിശോധനയില്‍ ഡോക്-1 മാക്‌സ് സിറപ്പില്‍, ഗാംബിയയിലെ മരണങ്ങള്‍ക്ക് കാരണമായ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. അതേസമയം, ഈ സിറപ്പ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്
Post a Comment