ലോകകപ്പിന് ശേഷം രണ്ട് ദ്രുവങ്ങളില്‍; ക്രിസ്റ്റ്യാനോയും മെസിയും നേര്‍ക്കുനേര്‍ വരുന്നു

(www.kl14onlinenews.com)
(31-DEC-2022)

ലോകകപ്പിന് ശേഷം രണ്ട് ദ്രുവങ്ങളില്‍; ക്രിസ്റ്റ്യാനോയും മെസിയും നേര്‍ക്കുനേര്‍ വരുന്നു
ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ രണ്ട് പേരായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു.

സീസണിന്റെ മധ്യത്തില്‍ പാരിസ് സെന്റ് ജര്‍മന്‍ (പി എസ് ജി) സൗഹൃദ മത്സരങ്ങള്‍ക്കായി സൗദി അറേബ്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ഒന്നിപ്പിച്ചുള്ള ഇലവനുമായി പി എസ് ജി കളിക്കും.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കഴിഞ്ഞ മണിക്കൂറുകളിലാണ് അല്‍ നസറുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനൊ അല്‍ നസറിലെത്തിയത് ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോ അല്‍ നസര്‍ ജേഴ്സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും ക്ലബ്ബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷമായി. 2025 വരെയായിരിക്കും കരാറെന്നാണ് ലഭിക്കുന്ന വിവരം.

“പുതിയ ചരിത്രം കുറിക്കുന്നു എന്നതിനേക്കാള്‍ മുകളിലാണിത്. ഈ കരാര്‍ ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും മാത്രമാകില്ല മുതല്‍ക്കൂട്ടാകുക. രാജ്യത്തിനും ഫുട്ബോള്‍ ലീഗിനും ഭാവി തലമുറയ്ക്കും പ്രചോദനമാകും. അല്‍ നസിറിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതം,” ക്ലബ്ബിന്റെ ട്വീറ്റില്‍ പറയുന്നു.

എത്ര തുകയ്ക്കാണ് ക്രിസ്റ്റ്യാനോ അല്‍ നസറുമായി കരാറിലെത്തിയതെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും റെക്കോര്‍ഡ് തുകയ്ക്കാണ് സൗദി ക്ലബ്ബ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ കളത്തിലെത്തിച്ചതെന്നാണ് വിവരം.

രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 200 മില്യണ്‍ യൂറോയ്ക്ക് മുകളിലാണ് കരാര്‍ തുക. ഏകദേശം 1775 കോടി രൂപയിലധികം വരും. ക്ലബ്ബിനായി കളിക്കുന്നതിന് പുറമെ ചില പരസ്യ കരാറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി ക്ലബ്ബിനൊപ്പം ചേര്‍ന്നതോടെ ക്രിസ്റ്റ്യാനോയുടെ യൂറോപ്യന്‍ ഫുട്ബോള്‍ ബന്ധത്തിന് അവസാനമായിരിക്കുകയാണ്. ഐതിഹാസിക കരിയറില്‍ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്.

Post a Comment

أحدث أقدم