മെൽബണിൽ ഇന്ന് കലാശപ്പോര്; രണ്ടാം വട്ടം ട്വന്റി20 ലോക കിരീടം ഉയർത്താൻ ഇംഗ്ലണ്ടും പാകിസ്ഥാനും

(www.kl14onlinenews.com)
(13-NOV-2022)

മെൽബണിൽ ഇന്ന് കലാശപ്പോര്; രണ്ടാം വട്ടം ട്വന്റി20 ലോക കിരീടം ഉയർത്താൻ ഇംഗ്ലണ്ടും പാകിസ്ഥാനും
മെൽബൺ: രണ്ടാം ട്വന്റി20 ലോക കിരീടം ലക്ഷ്യമിട്ട് പാകിസ്ഥാനും ഇംഗ്ലണ്ടും ഇന്ന് കലാശപ്പോരിന് ഇറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. 2009ലാണ് പാകിസ്ഥാൻ ട്വന്റി20 ലോക കിരീടത്തിൽ ആദ്യം മുത്തമിടുന്നത്. ഇംഗ്ലണ്ട് 2010ലും. രണ്ടാം വട്ടം കിരീടം ആരുടെ കൈകളിലേക്ക് എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

1992ലെ ലോകകപ്പിൽ കിരീടം ചൂടിയതിന് സമാനമായ വഴികളിലൂടെയാണ് പോക്ക് എന്നതാണ് പാകിസ്ഥാൻ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമാണ് പാകിസ്ഥാൻ 1992ലും 2022ലും സെമി ഉറപ്പിച്ചത്. സെമിയിൽ രണ്ട് വട്ടവും നേരിട്ടത് ന്യൂസിലൻഡിന്. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം. ഇന്ന് ഫൈനലിൽ പാകിസ്ഥാന് മുൻപിൽ ഇംഗ്ലണ്ട് തന്നെ വന്ന് നിൽക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയിൽ നിന്നേറ്റ തോൽവിയിൽ നിന്ന് കരകയറും മുൻപാണ് സിംബാബ് വെ പാകിസ്ഥാനെ ഞെട്ടിച്ചത്. എന്നാൽ ഇതിന് ശേഷം തുടരെ മൂന്ന് ജയങ്ങൾ നേടാൻ സൂപ്പർ 12ൽ പാകിസ്ഥാന് കഴിഞ്ഞു. ഒടുവിൽ സൗത്ത് ആഫ്രിക്കയെ നെതർലൻഡ്‌സ് ഞെട്ടിച്ചതോടെ ബാബറും കൂട്ടരും സെമിയിലെത്തി.

അതുവരെ ഫോമിലാവാതെ നിന്ന പാകിസ്ഥാന്റെ ഓപ്പണിങ് സഖ്യം സെമിയിൽ സ്‌കോർ ഉയർത്തി. 152 റൺസ് പാകിസ്ഥാൻ ചെയ്‌സ് ചെയ്തപ്പോൾ 105 റൺസിന്റെ കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ചേർന്ന് കണ്ടെത്തിയത്. ശരിയായ സമയത്ത് ടീം താളം കണ്ടെത്തിയിരിക്കുന്നു എന്ന സൂചനയാണ് പാകിസ്ഥാൻ നൽകുന്നത്. 3 കളിയിൽ നിന്ന് ഷഹീൻ അഫ്രീദി 9 വിക്കറ്റും വീഴ്ത്തി കഴിഞ്ഞു.

എന്നാൽ മറുവശത്ത് ഇന്ത്യയെ 10 വിക്കറ്റിന് നിലംപരിശാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. 170 റൺസ് ചെയ്‌സ് ചെയ്യാൻ ബട്ട്‌ലറിനേയും ഹെയ്ൽസിനേയും മാത്രമേ ഇംഗ്ലണ്ടിന് വേണ്ടിവന്നുള്ളു. സൂപ്പർ 12ൽ അയർലൻഡിനോട് തോറ്റാണ് ഇംഗ്ലണ്ട് വരുന്നത്. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴയിൽ ഒലിച്ചു. ശ്രീലങ്കക്കെതിരായ കളിയിൽ ബെൻ സ്‌റ്റോക്ക്‌സ് ആണ് തുണച്ചത്.

ഡെത്ത് ഓവറുകളിൽ മികവ് കാണിക്കുന്ന സാം കറാൻ ഇതിനോടകം 10 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. മാർക്ക് വുഡ് 9 വിക്കറ്റും. മാർക്ക് വുഡിന് സെമി പരിക്കിനെ തുടർന്ന് നഷ്ടമായെങ്കിലും ഫൈനലിലേക്ക് എത്തും എന്നാണ് സൂചന. പാക് സ്പിൻ സഖ്യം ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരെ ഇംഗ്ലീഷ് ബൗളർമാർ എങ്ങനെ നേരിടും എന്നത് കലാശപ്പോരിൽ നിർണായകമാവും.

മെല്‍ബണില്‍ മഴ ഭീഷണി

മെല്‍ബണില്‍ നിലനില്‍ക്കുന്ന മഴ ഭീഷണി മത്സരത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 40 മുതല്‍ 50 ശതമാനം വരെ മഴ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദിവസം കഴിയുന്തോറും മഴ 30 ശതമാനമായി കുറയുമെങ്കിലും വൈകുന്നേരത്തോടെ മെല്‍ബണില്‍ കനത്ത മഴ പെയ്‌തേക്കുമെന്നും മുന്നറിയിപ്പുണ്ട്. ദിവസം മുഴുവനും തുടര്‍ച്ചയായി മഴ പെയ്താല്‍ ഫൈനല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെയ്ക്കാന്‍ സംഘാടകരെ നിര്‍ബന്ധിതരാക്കിയേക്കും

Post a Comment

Previous Post Next Post