ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

(www.kl14onlinenews.com)
(09-NOV-2022)

ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. നിയമ വകുപ്പ് തയ്യാറാക്കി കൈമാറിയ ഓര്‍ഡിനന്‍സിനാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസരംഗത്തെ വിദഗ്ദരെ ചാന്‍സലര്‍മാരാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇല്ലെങ്കില്‍ മന്ത്രിമാര്‍ക്കും ചാന്‍സലര്‍ ആകാം. അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക.

അതേസമയം, ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഗവര്‍ണര്‍ ഒപ്പിടണം. എന്നാല്‍ സര്‍ക്കാരുമായുള്ള പോരു കനത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് ഭരണഘടനവിദഗ്ദനായ പിഡിടി ആചാരി പ്രതികരിച്ചത്.

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ആര്‍എസ്എസുകാരെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിയമിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് തടയാന്‍ കൊണ്ടുവന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ചട്ടവിരുദ്ധമായി ഗവര്‍ണര്‍ തടഞ്ഞു വെച്ചതായും സിപിഐഎം നേതൃത്വം ആക്ഷേപിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കണം എന്ന ആവശ്യമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment

Previous Post Next Post