സെർബിയൻ പൂട്ടുപൊട്ടിച്ച് റിച്ചാലിസൺ; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

(www.kl14onlinenews.com)
(25-NOV-2022)

സെർബിയൻ പൂട്ടുപൊട്ടിച്ച് റിച്ചാലിസൺ;
സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം
ദോഹ :
ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ​ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്.

അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ​ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തി. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​​ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ​ഗോൾ സമ്മാനിച്ചു.

കിക്കോഫ് ലഭിച്ച ബ്രസീൽ നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് ആദ്യം മുന്നേറ്റം നടത്തി. ബോക്സിൽ പ്രവേശിച്ച ഉടൻ ആ ശ്രമം വിഭലമായി. ആറാം മിനിട്ടിൽ നെയ്മറിനെ ഫൗൾ ചെയ്തതിന് സെർബിയയുടെ സ്ട്രാഹിഞ്ച പാവ്‌ലോവിച്ചിന് മഞ്ഞ കാർഡും ലഭിച്ചു. 10-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വെടിയുതിർത്ത നെയ്മറെ സെർബിയൻ ഡിഫൻഡർമാരുടെ മികച്ച പ്രതിരോധത്തിലൂടെ തടയിട്ടു. 13-ാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി കോർണർ. കോർണർ കിക്കിനിടയിൽ നെയ്മറെ പ്രതിരോധിക്കാൻ സെർബിയ കീപ്പർ മിലിങ്കോവിച്ച് ശ്രമിക്കുന്നതിനിടെ സാവിച് ക്രോസ്ബാറിന് മുകളിലൂടെ പന്ത് പഞ്ച് ചെയ്യുന്നു. വീണ്ടും ബ്രസീലിന് മറ്റൊരു കോർണർ ലഭിച്ചെങ്കിലും അതും ​ഗോൾ പോസ്റ്റിലേക്കെത്തിക്കാനായില്ല.

തുടക്കത്തിലെ ഞെട്ടലിനുശേഷം സെർബിയ മധ്യനിരയിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 31-ാം മിനിട്ടിൽ ബോക്‌സിലേക്ക് ഒരു ക്രോസ് വിടാൻ റാഫിൻഹ ശ്രമിച്ചെങ്കിലും സെർബിയ കീപ്പർ മിലിങ്കോവിച്ച്-സാവിച് ജാഗരൂകരായി അത് തടഞ്ഞു. 38-ാം മിനിട്ടു മുതൽ ബ്രസീൽ ബോക്‌സിലേക്ക് ഒരു മുന്നേറ്റം നടത്താൻ സെർബിയയ്ക്ക് മാന്യമായ പൊസഷൻ പിരീഡ് ലഭിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ പിന്നീട് ഉടനീളം കണ്ടത്. തുടർന്ന് ഇരു ടീമുകൾക്കും ​ഗോൾ ഒന്നും ലഭിക്കാതെ തന്നെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങി.

എന്നാൽ രണ്ടാം പകുതിയിൽ കഥയാകെ മാറി മറിയുന്ന കാഴ്ചയാണുണ്ടായത്. അതുവരെ സെർബിയയുടെ കരുത്തായിരുന്ന പ്രതിരോധം കാനറികൾ തകർത്തെറിഞ്ഞു. 62-ാം മിനിട്ടിൽ റിച്ചാര്‍ലിസൺ ബ്രസീലിനായി ആദ്യ ​ഗോൾ വീഴ്ത്തി. തൊട്ടുപിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​ഗോൾകൂടി റിച്ചാര്‍ലിസണിന്റെ ബൂട്ടിൽ നിന്നും പിറന്നതോടെ ബ്രസീൽ ജയം ഏകപക്ഷീയമായി തന്നെ ഉറപ്പിച്ചതുപോലെയായി.

Post a Comment

Previous Post Next Post