കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: ഡോക്ടര്‍ക്കെതിരെ ചികിത്സാപിഴവിന് കേസ്


(www.kl14onlinenews.com)
(24-NOV-2022)

കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: ഡോക്ടര്‍ക്കെതിരെ ചികിത്സാപിഴവിന് കേസ്
തലശേരിയില്‍ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം സര്‍ജന്‍ ഡോ വിജുമോനെതിരെയാണ് കേസ്. ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി 338 പ്രകാരമാണ് കേസ്. വിദഗ്ധ ചികിത്സ നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്.

കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് ഫുട്ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ് കുട്ടിയുടെ എല്ല് പൊട്ടി. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ എക്സ്റേ മെഷീന്‍ കേടായിരുന്നു. കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി എക്റേ എടുത്ത് ഒരു മണിക്കൂറില്‍ എക്സ്റേ തലശേരി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഇല്ലായിരുന്നു തുടര്‍ന്ന് ഫോട്ടോയെടുത്ത് ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടി.

അടുത്ത ദിവസം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന്‍ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി. പൊട്ടല്‍ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റേണ്ടിവന്നു.

അതേസമയം കുട്ടിയുടെ കുടുംബത്തിന്റെ വാദം തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ തള്ളി. ചികിത്സാ പിഴവ് ഉണ്ടായില്ലെന്നും കുട്ടിയുെട എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതായും അധികൃതര്‍ വ്യക്തമാക്കി. പിന്നീട് സര്‍ജറി ചെയ്തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.
സംഭവം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചിരുന്നു. ചികിത്സാ പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പിന്നാലെ ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തരാന്‍ ആരോഗ്യ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുകയാണ്

Post a Comment

Previous Post Next Post