കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

(www.kl14onlinenews.com)
(19-NOV-2022)

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിയായ യുവതിയുടെയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പീഡനത്തിന് ഇരയായ യുവതിക്ക് ലഹരിമരുന്ന് കൊടുത്തോ എന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു. പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വാഹനത്തില്‍വെച്ച് പീഡനത്തിനിരയായ മോഡല്‍ പ്രതികരിച്ചു. ബാറില്‍ കൊണ്ടുപോയതും കാറില്‍ കയറ്റിവിട്ടതും സുഹൃത്ത് ഡിമ്പിളാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബാറില്‍ വെച്ച് ബിയറില്‍ എന്തോ പൊടി കലക്കി നല്‍കിയതായി സംശയമുണ്ടെന്നും ഉപദ്രവിച്ച മൂന്ന് പേരെയും തിരിച്ചറിയാമെന്നും യുവതി പറഞ്ഞു.
അവശയായ തന്നോട് സുഹൃത്താണ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത്. നഗരത്തില്‍ വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കെ മൂന്നുപേരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി സുഹൃത്തിനെയും കൂട്ടിയ ശേഷം തന്നെ കാക്കനാട് ഇറക്കി വിടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. യുവതി സുഹൃത്തുക്കളോട് വിവരം പറഞ്ഞതിന് ശേഷം ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മൂന്ന് പുരുഷന്മാരെയും രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് പൊലീസ് ഇടപെട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഇവിടെ നിരീക്ഷണത്തില്‍ തുടരുകയാണ് പെണ്‍കുട്ടി ഇപ്പോള്‍.

Post a Comment

أحدث أقدم