ദയബായിയുടെ സമരം വിജയത്തിലേക്ക്; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരം, ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രിമാർ

(www.kl14onlinenews.com)
(16-Oct-2022)

ദയബായിയുടെ സമരം വിജയത്തിലേക്ക്; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരം,
ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രിമാർ
തിരുവനന്തപുരം:
എന്‍ഡൊസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നതടക്കമുള്ള ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനത്തിലേക്ക്. സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ച സാഹചര്യത്തിലാണിത്. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഉറപ്പ് നല്‍കി. മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാഭായ്. സമരം അവസാനിപ്പിക്കുന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും. രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്നും ദയാഭായ് വ്യക്തമാക്കി.

സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടത്തതെന്ന് മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ട് വെച്ച ആശയങ്ങള്‍ അംഗീകരിക്കും. കാസര്‍കോട്ടെ ആശുപത്രി വികസനം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാഭായ് ഉറപ്പ് നല്‍കിയതായും ആര്‍ ബിന്ദു പറഞ്ഞു.

'കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സമരത്തില്‍ ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി കഴിഞ്ഞു. സമരത്തില്‍ ഉന്നയിച്ചിട്ടുള്ള ബാക്കി ആവശ്യങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കാസര്‍കോട്ടെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും', ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസസമരം. ദയാബായിയുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

Post a Comment

أحدث أقدم