ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല, വസ്ത്രധാരണരീതി മൗലികാവകാശമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

(www.kl14onlinenews.com)
(13-Oct-2022)

ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല, വസ്ത്രധാരണരീതി മൗലികാവകാശമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് കേസ് ഭിന്നവിധിയെ തുടര്‍ന്ന് സുപ്രിംകോടതിയുടെ വിശാലബെഞ്ചിനു വിട്ടതിനെ കുറിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

“വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നു”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിശാല ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാൻശു ധൂലിയയുടെ നിലപാട് സ്വാഗതാർഹമാണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ജുഡീഷ്യറി പൂർണമായും സംഘപരിവാറിന് വഴങ്ങിയിട്ടില്ലെന്നും തങ്ങളുടെ ആശങ്കകൾ പരിഗണിക്കപ്പെട്ടെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.

Post a Comment

Previous Post Next Post