(www.kl14onlinenews.com)
(26-Oct-2022)
ദുബായ് :
ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27–ാം സീസണിന് തുടക്കമായി. ആഗോളഗ്രാമത്തിന്റെ 27 മത് സീസണാണ് ഇന്ന് വാതിൽ തുറന്നത്
.ഇരുപത്തിയേഴാം സീസണിൽ 27 പവലിയനുകളിൽ 3,500 ഷോപ്പിങ് കേന്ദ്രങ്ങളുമായാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ വരവേൽക്കുന്നത്. ദിവസവും 200 ലേറെ കലാപരിപാടികൾ അരങ്ങേറും. ഖത്തർ, ഒമാൻ എന്നിവയുടെ പുതിയ പവലിയനുകൾ ഇക്കുറി ആഗോളഗ്രാമത്തിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന് മുകളിലേക്ക് പറന്നുയർന്ന് കാഴ്ചകൾ കാണാവുന്ന ഹീലിയം ബലൂൺ റൈഡ്, ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്ലന്റ്, മെക്സിക്കോ, ലെബനോൻ എന്നിവിടങ്ങളിലെ ടാക്സികളിൽ വണ്ടർ റൈഡ് എന്നിവ ഇത്തവണത്തെ പ്രത്യേകതളാണ്.
പുതിയ സീസണിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ബുധനാഴ്ച വൈകുന്നേരം നാല് മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ഞായർ മുതൽ വ്യാഴം രാത്രി 12 വരെയും വെള്ളി, ശനി, അവധി ദിനങ്ങളിലും രാത്രി ഒന്ന് വരെയും ഗ്ലോബൽ വില്ലേജിലേക്ക് സഞ്ചാരികൾക്ക് എത്താം. ചൊവ്വാഴ്ച വനിതകൾക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എന്ന പേരിൽ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിലെത്താൻ പ്രത്യേക ടിക്കറ്റുണ്ടാകും. ഏത് ദിവസവും പ്രവേശിക്കാൻ എനി ഡേ ടിക്കറ്റുമുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റെടുക്കുന്നവർക്ക് പത്ത് ശതമാനം കിഴിവ് നൽകും.
ഉദ്ഘാടന ദിനം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ
ലോക സംസ്കാരങ്ങളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാനും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങൾ നുകരാനും കുടുംബസമേതം വിനോദത്തിലാറാടാനും 27–ാം സീസണിന്റെ ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ. എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ഒട്ടേറെ ആകർഷണങ്ങളുമായി ഇന്നലെയാണ് ആഗോളഗ്രാമത്തിൻ്റെ വാതായനങ്ങൾ തുറന്നത്. ഇനിയുള്ള ദിവസങ്ങളിൽ 1389 മണിക്കൂർ വിസ്മയങ്ങളുടേതാണ്. സന്ദർശകർക്കായി 10,000 ജീവനക്കാർ സേവനനിരതരാണ്. 90ലേറെ പേർ സാംസ്കാരിക മേഖലയെയും പ്രതിനിധീകരിക്കുന്നു.
ഇന്ത്യയടക്കം 27 പവലിയനുകൾ; ഖത്തറും ഒമാനും ആദ്യമായി
ഇന്ത്യയടക്കം 27 പവലിയനുകളാണ് അണിനിരന്നിട്ടുള്ളത്. ഇതിൽ ഖത്തറും ഒമാനും ഇതാദ്യമായി ഇപ്രാവശ്യം പവലിയനുകളൊരുക്കി. ആകെ 3,500 ഷോപ്പിങ് ഔട് ലറ്റുകളാണുള്ളത്. ഇതിൽ 43 എണ്ണം ഏഷ്യൻ രാജ്യങ്ങളുടേതാണ്.
ഇന്ത്യൻ ചാറ്റ് ബസാർ
250 ഫൂഡ് ആൻഡ് ബിവറേജ് ഔട് ലറ്റുകൾ ആണുള്ളത്. ഇതിൽ 23 എണ്ണം റസ്റ്ററൻ്റ് –കഫെകളാണ്. 190 തെരുവു ഭക്ഷണക്കാരും അണിനിരക്കുന്നു. പുതുതായി 50 ഭക്ഷ്യവിഭവങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ഫ്ലോട്ടിങ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, ഇന്ത്യൻ ചാറ്റ് ബസാർ, ഫീസ്റ്റാ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിങ്ങനെ അഞ്ച് പ്രമേയങ്ങളിലാണ് ഔട് ലറ്റുകൾ ഒരുക്കിയിട്ടുള്ളത്.
നിത്യവും 200 ലേറെ വിസ്മയ പ്രകടനങ്ങൾ
എല്ലാ ദിവസവും കലാകാരന്മാർ 200 ലേറെ വിസ്മയ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ആകെ ഷോ–40,000 ത്തിലേറെ. 40 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ കലാപ്രതിഭകളാണ് എത്തിയിട്ടുള്ളത്. അക്വാ ആക് ഷനിൽ ആകെ സ്റ്റൻഡ് ക്രൂ 30ലേറെ. 16 ലേറെ ടൺ ഫയർ വർക്കുകൾ ആകാശത്ത് വർണക്കുടകൾ സമ്മാനിക്കും.
175ലേറെ റൈഡുകൾ, ഗെയിംസ്, കാർണിവലിലെ ആകർഷണങ്ങൾ എന്നിവയുമുണ്ട്. കൂടാതെ, ഹൗസ് ഫിയർ, ബിഗ് ബലൂൺ, റിപ്ലീസ് ബിലീവ് ഇറ്റ് ഒാർ നോട്, ഹാപ്പി ഫാമിലി മൂവി, മിറേർസ് ഇൻ ദ് മാർവലസ് മിറർ മെയ്സ് എന്നിവയും സന്ദർശകർക്കായി കാത്തിരിക്കുന്നു
إرسال تعليق