മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് യൂറോപ്പിലേക്ക്

(www.kl14onlinenews.com)
(01-Oct-2022)

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് യൂറോപ്പിലേക്ക്
തിരുവനന്തപുരം :
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് യൂറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്കാണ് ആദ്യയാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കും. തുടര്‍ന്ന് അദ്ദേഹം നോര്‍വേ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് നോര്‍വേ സന്ദര്‍ശനത്തിന് ഒപ്പമുണ്ടാകുക. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനം. സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഈ മാസം 12 വരെയാണ് സന്ദര്‍ശനം.

മന്ത്രിമാർ വിദേശയാത്ര നടത്തിയാലുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

വിദേശ യാത്രയ്‌ക്കെതിരെ മുമ്പും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻറെ ഉദ്ദേശ്യം വേറെയാണ്. എന്നാൽ വസ്തുത മനസിലാക്കിയാൽ ഇത്തരം യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും. 1990 ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആർ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കൺ വാലിയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് കേരളത്തിൽ ഒരു ടെക്‌നോപാർക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കായി അത് മാറിയതും.

വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിൻറെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തിയെടുക്കാൻ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്. അതിന് ഉദാഹരണമാണ് ഡച്ച് മാതൃകയിലുള്ള 'റൂം ഫോർ റിവർ' പദ്ധതി. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടിയുള്ള ഈ പദ്ധതി നമ്മൾ നടപ്പിലാക്കി. എന്നാൽ അതിനെ പരിഹസിക്കാനായിരുന്നു പലരുടെയും നിങ്ങളുടെയും ശ്രമം.

2019 ൽ നെതർലാൻറ്‌സ് സന്ദർശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിൻറെ പശ്ചാത്തലത്തിൽ കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ റൂം ഫോർ റിവർ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചത്. നെതർലാൻറ്‌സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാടുപോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതർലാൻറ്‌സിൽ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്.

തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് 'റൂം ഫോർ റിവർ' എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് രാജ്യത്തെ എത്തിക്കുന്നത്. 1995 ന് ശേഷം നടന്ന വിവിധ ആലോചനകളുടെ ഭാഗമായി 2006 ലാണ് റൂം ഫോർ റിവറിൻറെ പ്രവർത്തനം ആരംഭിക്കുന്നത്. 2006 ൽ തുടങ്ങിയെങ്കിലും 2015 ലാണ് പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിയത്. 10 വർഷങ്ങൾ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിൻറെ ആക്കം കുറയ്ക്കാൻ നെതർലാൻറ്‌സിന് കഴിഞ്ഞു. അതായത്, 1993 ലെ പ്രളയത്തിനുശേഷം 22 വർഷങ്ങൾ കഴിഞ്ഞ് 2015 ലാണ് റൂം ഫോർ റിവർ പദ്ധതി നെതർലാൻറ്‌സിൽ യാഥാർഥ്യമായത്.

വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് 'റൂം ഫോർ റിവർ' എന്ന ആശയം. ഈ പദ്ധതി കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉപകരിക്കുമെന്ന് മനസിലായതിൻറെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. പമ്പയാറും അച്ചൻകോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിൻറെ വീതി വളരെ കുറവാണ് എന്ന വസ്തുത പരിഗണിച്ച് ഈ ഭാഗത്തിൻറെ വീതി 80 മീറ്ററിൽ നിന്ന് 400 മീറ്ററായി ഉയർത്തുകയും പമ്പയിൽ നിന്ന് 75000 ക്യൂബ്ബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ചെയ്തു. ഇതുകാരണം നദീജലത്തിൻറെ ഒഴുക്ക് സുഗമമായി.

ഹരിത കേരളം മിഷൻറെ ഭാഗമായി മലിനമായി കിടന്ന ജല സ്രോതസ്സുകൾ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കി. ഒഴുക്കു നിലച്ചു പൂർണ്ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു. 412 കിലോമീറ്റർ പുഴയാണ് ഹരിത കേരളം മിഷൻറെ ഭാഗമായി ഇപ്രകാരം വീണ്ടെടുത്തത്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിൻറെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കി വരികയാണ്.

കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവർത്തനങ്ങളാണ് ഇനിയുള്ള ഘട്ടങ്ങളിൽ നടത്തുക. മഴക്കെടുതി തുടർച്ചയാകുന്ന സാഹചര്യത്തിൽ ഇനിയുള്ള പ്രവർത്തനങ്ങളും സുസ്ഥിര പുനർനിർമ്മാണത്തിൻറെ മാതൃകയിലാകും. കുട്ടനാട് പാക്കേജിൻറെ കീഴിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തണ്ണീർമുക്കം ബണ്ടിൻറെ ഷട്ടറുകൾ കൃത്യമായി നിയന്ത്രിച്ചുകൊണ്ട് മഴവെള്ളവും പ്രളയജലവും ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കി. റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഡി പി ആറിൻറെ ഡ്രാഫ്റ്റ് ചെന്നൈ ഐ ഐ ടി യുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അത് ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻറിൻറെ പരിഗണനയിലാണ്. 

2020 ൽ ആരംഭിച്ച് വെറും 2 വർഷമേ കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ.  വെറും രണ്ട് വർഷം കൊണ്ടാണ് കേരളത്തിൽ മേൽപ്പറഞ്ഞ നിലയിൽ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞത്. പുഷ്പകൃഷി നടത്തുന്നതിനായി നെതർലാൻറുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനും അന്നത്തെ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നു. അമ്പലവയലിൽ ഇതിനായുള്ള സ്ഥലം കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ഇൻഡോ  ഡച്ച് ആർക്കൈവ്‌സ് തയ്യാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. അതിൻറെ നടപടികൾ പുരോഗമിച്ചു വരുന്നു.

ജർമ്മനിയുമായി നടത്തിയ നയതന്ത്ര ചർച്ചയുടെ ഭാഗമായി നോർക്കയുമായി സഹകരിച്ചു നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിൽ അവസരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.  തൊഴിൽ വകുപ്പിന് കീഴിലുള്ള  ഒഡെപെക് വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ ജോലി ലഭിച്ചത് 2,753 പേർക്കാണ്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും 787 പേർക്ക് വിദേശ ജോലി ലഭ്യമാക്കാൻ സാധിച്ചു.

വിനോദസഞ്ചാര വകുപ്പ് വിവിധ രാജ്യങ്ങളിൽ നേരിട്ട് സംഘടിപ്പിച്ച വ്യാപാര മീറ്റുകളിലും വിവിധ അന്തർദേശീയ മേളകളിലും പങ്കെടുത്ത്  കൂടുതൽ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും  ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞു. ജക്കാർത്തയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഇൻറർനാഷണൽ ബ്‌ളൂ ഇക്കോണമി മിനിസ്റ്റേഴ്‌സ് കോൺഫറൻസിൽ ഫിഷറീസ് വകുപ്പ് മന്ത്രി പങ്കെടുത്തു.

ഇന്ത്യൻ മഹാസമുദ്രവുമായി ചേർന്നു കിടക്കുന്ന ഇരുപതിലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തുവാനും മൽസ്യബന്ധനം, ശീതീകരണ പ്രക്രിയ, വിപണനസമ്പ്രദായങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സേവന വ്യവസ്ഥകൾ, സുരക്ഷ, കടലിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ആധുനിക ബോട്ട് നിർമ്മാണ സാങ്കേതിക വിദ്യകൾ, രാജ്യാന്തര തലത്തിലുള്ള ആഴക്കടൽ മൽസ്യബന്ധനം  മുതലായ വിഷയങ്ങളെപ്പറ്റി മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും ഈ കോൺഫറൻസ് വഴി സാധിച്ചിട്ടുണ്ട്.

അബുദാബിയിൽ സംഘടിപ്പിച്ച വേൾഡ് സ്‌കിൽ കോംപറ്റീഷൻ പരിപാടിയിൽ അന്നത്തെ തൊഴിൽ  മന്ത്രി പങ്കെടുത്തിൻറെ ഭാഗമായി കേരളത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിന് സാധിച്ചു. കേരളത്തിലെ നേഴ്‌സുമാർക്ക് യു.എ.ഇയിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകൾ ഫലം കണ്ടിട്ടുണ്ട്. അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകൾ കിഫ്ബിയുടെ മസാലബോണ്ട് ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനും

കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി ചിട്ടിയുടെ പ്രചരണത്തിനും ഗൾഫ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തുന്നതിനും വേണ്ടിയുള്ളവയായിരുന്നു. മസാല ബോണ്ടിൻറെ ഭാഗമായി 2150 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് അന്ന് ലഭിച്ചത്. സംസ്ഥാനത്തെ മെട്രോപോളിറ്റൻ നഗരങ്ങളിൽ നോട്ടിംഹാം സിറ്റിക്കു സമാനമായി ഇലക്ട്രിക് വാഹനഗതാഗതം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെ ലണ്ടൻ യാത്ര ഉപയോഗപ്രദമായി. 

തിരുവനന്തപുരം ചിത്തിര തിരുന്നാൾ എഞ്ചിനീയറിംഗ് കോളേജിന് ബർമ്മിംഗ്ഹാം സർവ്വകലാശാലയുടെ ഫാക്കൽട്ടി & സ്റ്റുഡൻസ് എക്‌സേഞ്ച് പരിപാടിയിൽ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഗവേഷണത്തിന് ഏർപ്പെടുന്നതിനും ഫ്യൂച്ചർ മൊബിലിറ്റിക്കുള്ള മികവിൻറെ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രാരംഭ നടപടികൾ ആയിട്ടുണ്ട്.

Post a Comment

Previous Post Next Post