(www.kl14onlinenews.com)
(22-Oct-2022)
സിഡ്നി:
ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ്. സിഡ്‌നി ക്രിക്കറ്റ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പുറത്താവാതെ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. 50 റണ്‍സ് മാത്രമുള്ളപ്പോൾ നാല് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (5) ബൗള്‍ഡക്കാക്കി ടിം സൗത്തിക്ക തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പിന്നാലെ ആരോണ്‍ ഫിഞ്ച് (13) മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി. മിച്ചല്‍ മാര്‍ഷ് (16), മാര്‍കസ് സ്റ്റോയിനിസ് (7) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓസീസിന് സാധിച്ചില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ടിം ഡേവിഡ് (11), മാത്യു വെയ്ഡ് (2), പാറ്റ് കമ്മിന്‍സ് (21), മിച്ചല്‍ സ്റ്റാര്‍ക്ക് (4), ആഡം സാംപ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ടിന് രണ്ടും ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, കോണ്‍വെയുടെ 92 റണ്‍സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിന്‍ അലനൊപ്പം 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു. അലനെ ജോഷ് ഹേസല്‍വുഡ് ബൗള്‍ഡാക്കി. മൂന്നാമനായി ക്രീസിലെത്തിയ വില്യംസണും (23), ഗ്ലെന്‍ ഫിലിപ്പിനും (12) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ ജയിംസ് നീഷാമിനെ (13 പന്തില്‍ 26) കൂട്ടുപിടിച്ച് കോണ്‍വെ കിവീസിനെ മികച്ച സ്‌കോറിലക്ക് നയിച്ചു. ഹേസല്‍വുഡ് ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. സാംപയ്ക്ക് ഒരു വിക്കറ്റുണ്ട്.
Post a Comment