ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തേക്ക്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

(www.kl14onlinenews.com)
(06-Sep -2022)

ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തേക്ക്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ഇന്ത്യ പുറത്തേക്കുള്ള വഴിയില്‍. ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ഇന്ത്യയെ തുണയ്ക്കണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഗംഭീര തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ പതും നിസ്സങ്ക (52), കുശാല്‍ മെന്‍ഡിസ് (57) സഖ്യം 97 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറിലാണ് മടക്കം. പിന്നീട് തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110 എന്ന നിലയിലായി. ധനുഷ്‌ക ഗുണതിലകയും (1) മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി

അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ഭാനുക രജപക്‌സ () - ദസുന്‍ ഷനക () സഖ്യം 13 റണ്‍സ് നേടി. അവസാന ഓവറില്‍ വേണ്ടത് ഏഴ് റണ്‍സ്. ആദ്യ രണ്ട് പന്തുകളില്‍ ഓരോ റണ്‍ വീതം. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. അര്‍ഷ്ദീപ് പന്ത് മിസ്സാക്കിയെങ്കിലും ലങ്കന്‍ താരങ്ങള്‍ റണ്ണിനായി ഓടി. റിഷഭിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടില്ല. പന്ത് കയ്യിലെടുത്ത അര്‍ഷ്ദീപ് നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപിനെ ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും, ഉന്നം തെറ്റി. ഓവര്‍ ത്രോ മുതലാക്കിയ ലങ്ക വിജയം ആഘോഷിച്ചു. 

നേരത്തെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (41 പന്തില്‍ 72) റണ്‍സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു. അംപയറുടെ കാള്‍ ഔട്ടാണെന്നുള്ളത് തിരിച്ചടിയായി. അടുത്ത ഓവറില്‍ കോലിയും മടങ്ങി. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. മധുഷനകയുടെ പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം കോലി ബൗള്‍ഡായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി.

ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാര്തനെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സൂര്യയും മടങ്ങി. ഷനകയ്ക്ക് വിക്കറ്റ്. ഹാര്‍ദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ദീപക് ഹൂഡ (3) ബൗള്‍ഡായി. ദസുന്‍ ഷനകയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മഹീഷ് തീക്ഷണ, ചാമിക കരുണാര്തനെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Post a Comment

Previous Post Next Post